India

‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പദ്ധതി

Published by

ന്യൂദൽഹി ; ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകുകയാണ്. സംഘർഷം തുടരുന്നതിനിടെ ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവർ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തും.

ഇറാനിൽ ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . അവരെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. ഇറാനിലെ ഉർമിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഏകദേശം 110 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി അർമേനിയയിലേക്ക് മാറ്റിയിരുന്നു . ഈ വിദ്യാർത്ഥികളെയാണ് ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.

അർമേനിയയിലെ യെരേവൻ വിമാനത്താവളത്തിൽ നിന്ന് ഈ വിദ്യാർത്ഥികളെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് ഇൻഡിഗോ വിമാനം വഴി ഇതിനകം എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം, ദോഹയിൽ നിന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് മറ്റൊരു വിമാനത്തിൽ അവരെ എത്തിക്കും. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാന്റെ അയൽരാജ്യങ്ങളിൽ ഒന്നാണ് അർമീനിയ. അടുത്തിടെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിനു’ ശേഷം ഇറാന്റെ മറ്റ് അയൽരാജ്യങ്ങളായ തുർക്കി, അസർബൈജാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് സൗഹൃദപരമായ ബന്ധമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by