ന്യൂദല്‍ഹി: ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരലാന്‍റിംഗ് നടത്തിയ ഉടന്‍ പൈലറ്റ് കൂടിയായ ക്യാപ്റ്റന്‍ മൈക്ക് ചാടിയിറങ്ങി ആവശ്യപ്പെട്ടത് ഒരു കസേരയാണ്.
എന്തിനാണ് ഈ കസേരയെന്ന് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥര്‍ അതിശയിച്ചു. പക്ഷെ അവര്‍ ക്യാപ്റ്റന്‍ മൈക്ക് ആവശ്യപ്പെട്ട പ്രകാരം കസേരയുമായി ഓടിയെത്തി. കസേര കിട്ടിയ ഉടന്‍ ക്യാപ്റ്റന്‍ മൈക്ക് ആ കസേര ഈ യുദ്ധവിമാനത്തിനടുത്ത് ഇട്ട് അതില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. എന്താണ് ഇതിന്റെ കാരണം എന്നറിയാതെ തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആകെ അന്തം വിട്ടു. പിന്നീടാണ് കാര്യം അറിയുന്നത്.
ലോകം മുഴുവന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അഞ്ചാംതലമുറയില്‍ പെട്ട ആധുനിക യുദ്ധവിമാനമാണ് എഫ് 35ബി. ഇതിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ആരും പുറത്തറിയാന്‍ പാടില്ല. അത്രയ്‌ക്ക് പരമരഹസ്യമാണ്. ഇന്ത്യ ഇതുവരെയും ഈ വിമാനം സ്വന്തമാക്കിയിട്ടില്ല. അത്രയ്‌ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ ആരെയും വിമാനത്തിന്റെ അടുത്തേക്ക് അടുപ്പിക്കാതിരിക്കാന്‍ കൂടിയാണ് ബ്രിട്ടീഷ് പൈലറ്റ് അതിനടുത്ത് തന്നെ കസേരയിട്ട് ഇരിപ്പുറപ്പിച്ചതത്രെ. ബ്രിട്ടനില്‍ നിന്നും അടുത്ത നിര്‍ദേശം ലഭിക്കുന്നത് വരെ ഈ ബ്രീട്ടീഷ് പൈലറ്റ് യുദ്ധവിമാനത്തിന് അടുത്തേക്ക് ആരേയും അടുപ്പിച്ചില്ല. പിന്നീട് ബ്രിട്ടന്റെ റോയല്‍ നേവിയുടെ വിമാനം എത്തി ക്യാപ്റ്റന്‍ മൈക്കിനെ കൊണ്ടുപോകുന്നതുവരെയും മൈക്ക് വിമാനത്തിടുത്ത് തന്നെയിരുന്നുവെന്നതാണ് കഥ. മൈക്കിന് പകരം പിന്നീട് പൈലറ്റായ ഫ്രെഡ്ഡി വിമാനത്തിന്റെ ചുമതല ഏറ്റെടുത്തു.
അമേരിക്കയിലെ സുപ്രസിദ്ധ പ്രതിരോധ-ബഹിരാകാശ നിര്‍മ്മാതാക്കളായ ലോക് ഹീഡ് മാര്‍ട്ടിനാണ് എഫ് 35 ബിയുടെ നിര്‍മ്മാതാക്കള്‍. ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനമാണിത്. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ച് പറക്കാന്‍ ശേഷിയുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമാണ് എഫ് 35 ബി.
എന്തായാലും തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് പ്രിന്‍സ് എന്ന പടക്കപ്പലിന്റെ ഭാഗമായുള്ള ഈ വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ തകരാര്‍ പരിഹരിക്കാന്‍ വ്യോമസേന എഞ്ചിനീയര്‍മാര്‍ ശ്രമം നടത്തിവരികയാണ്. ഇന്ത്യയുടെയും ബ്രിട്ടന്റെയും നാവികസേന സംയുക്തമായി നടത്തിയ അഭ്യാസപ്രകടനത്തിനായാണ് എച്ച്എംഎസ് പ്രിന്‍സ് എന്ന പടക്കപ്പല്‍ തിരുവനന്തപുരത്ത് എത്തിയത്. ഇതില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 ബി സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരിച്ച് പടക്കപ്പലില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അതിനിടെ ഇന്ധനം കൂടി തീര്‍ന്നുപോയതോടെയാണ് പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: