ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നടപടികൾ കാരണം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ തിരോധാനം തുടർക്കഥയാകുന്നു. ചൈനയിലെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ സമീപകാല തിരോധാനം പ്രസിഡന്റ് ഷി ജിൻപിങ്ങിന് തന്റെ ലക്ഷ്യത്തിലെത്തുന്നതിൽ അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവരെ ഉൾപ്പെടെ ആരും അനിവാര്യമല്ലെന്ന് വ്യക്തമാക്കി. അതായത് അദ്ദേഹം ആരെയും വെറുതെ വിടില്ല. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടവരെണെങ്കിൽ പോലും ഇല്ലാതാക്കുമെന്നതാണ് സത്യം.
ഇപ്പോൾ ചൈനയിലെ രണ്ടാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ തിരോധാനം ഏവരിലും പരിഭ്രാന്തി പരത്തുന്നുണ്ട്. ചൈനയിലെ രണ്ടാമത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനും രാജ്യത്തെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) സഹ-വൈസ് ചെയർമാനുമായ ജനറൽ ഹീ വീഡോങ് മാർച്ച് 11 മുതൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
മുൻ സഹപ്രവർത്തകനും സിഎംസി സഹ-വൈസ് ചെയർമാനുമായ ഷു ക്വിലിയാങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പോലും അദ്ദേഹത്തിന്റെ പേര് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ചൈനീസ് സർക്കാർ മുതൽ സൈന്യത്തിൽ വരെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജനറൽ ഹീ വീഡോങ്ങിനെ എവിടെ എന്തുകൊണ്ട് കാണാതായി എന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ വിവരവും ലഭിച്ചിട്ടില്ല.
ഇതിനു പുറമെ ചൈനയുടെ മുൻ വിദേശകാര്യ മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കാണാതായിട്ടുണ്ട്. ചൈനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനെയോ മന്ത്രിയെയോ കാണാതാകുന്നത് ഇതാദ്യമായല്ല. ഇതിനുമുമ്പ് ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങും മുൻ പ്രതിരോധ മന്ത്രി ലി ഷാങ്‌ഫുവും പൊതു വേദികളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായി. പിന്നീട് അവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
അടുത്തിടെ ചൈന അതിന്റെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥനായ അഡ്മിറൽ മിയാവോ ഹുവയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. 2023 മുതൽ കുറഞ്ഞത് മൂന്ന് മുതിർന്ന ജനറൽമാരെയെങ്കിലും നീക്കം ചെയ്തിട്ടുണ്ട്. അവരിൽ രണ്ടുപേരെ പ്രതിരോധ മന്ത്രിയായി ഷി തന്നെ തിരഞ്ഞെടുത്തവരായിരുന്നു.
തന്നോട് വിശ്വസ്തരും സൈന്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നവരുമായ സൈനിക ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഷി ജിൻപിങ് ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: