World

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

തിങ്കളാഴ്ച യുഎസ് സന്ദർശന വേളയിൽ അസിം മുനീറിന് വിദേശ പാകിസ്ഥാനികളിൽ നിന്നും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പ്രവർത്തകരിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. പാകിസ്ഥാനികളുടെ കൊലയാളി എന്നും ഇസ്ലാമാബാദിന്റെ കൊലയാളി എന്നും ജനങ്ങൾ മുനീറിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു

Published by

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ കാണും. ഉച്ചഭക്ഷണ സമയത്ത് ഇരുവരും പരസ്പരം കാണുമെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസിഡന്റ് ട്രംപിന്റെ ഷെഡ്യൂളിൽ അറിയിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം യുഎസ് സന്ദർശന വേളയിൽ പാകിസ്ഥാൻ സൈനിക നേതാവ് , സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തിനെയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച വാഷിംഗ്ടണിലെത്തിയ മുനീർ, യുഎസുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സന്ദർശനം പ്രാഥമികമായി ഉഭയകക്ഷി സ്വഭാവമുള്ളതാണ് എന്നും ജൂൺ 14 ന് നടന്ന യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഡോണിലെ ഒരു റിപ്പോർട്ട് പറയുന്നു.

നേരത്തെ പാകിസ്ഥാൻ ഫീൽഡ് മാർഷൽ യുഎസ് സൈനിക ദിന പരേഡിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും യുഎസ് ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി നിഷേധിച്ചു. ഇത്ത് നുണയാണെന്നും ഒരു വിദേശ സൈനിക നേതാവിനെയും ക്ഷണിച്ചിട്ടില്ലെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേ സമയം തിങ്കളാഴ്ച യുഎസ് സന്ദർശന വേളയിൽ അസിം മുനീറിന് വിദേശ പാകിസ്ഥാനികളിൽ നിന്നും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പ്രവർത്തകരിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. മുനീറിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.

തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു പരിപാടിയിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ സ്വാഗതം ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ പാകിസ്ഥാനികളുടെ കൊലയാളി എന്നും ഇസ്ലാമാബാദിന്റെ കൊലയാളി എന്നും മുദ്രാവാക്യങ്ങൾ വിളിച്ചു. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനെതിരെ കടുത്ത രോഷം ഉയർന്നു. അസിം മുനീറിനെതിരായ പ്രതിഷേധങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക