മലപ്പുറം : നിലമ്പൂരില്‍ 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. എന്‍ ഡി എ, ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളുടെ റോഡ് ഷോ ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍ മഴയിലും അണികളുടെ ആവേശം വാനോളം ഉയര്‍ന്നു. എന്നാല്‍ പി വി അന്‍വര്‍ കൊട്ടിക്കലാശമില്ലാതെ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലായിരുന്നു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. വ്യാഴാഴ്ച ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 23ന്.
പോരിനുറച്ച് തന്നെയാണ് കളത്തില്‍ എന്‍ഡിഎ സജീവമായത്.രാജീവ് ചന്ദ്രശേഖര്‍ എന്ന പുതിയ അധ്യക്ഷന്റെ നേതൃത്വത്തിലുളള ബിജെപിയുടെ ആദ്യരാഷ്‌ട്രീയ പോരാണിത്.മോഹന്‍ ജോര്‍ജിന് വേണ്ടി കലാശക്കൊട്ടിന് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ എത്തി. മലയോരമേഖലയില്‍ മോഹന്‍ ജോര്‍ജ് നല്ല മുന്നേറ്റം കാഴ്ച വയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് എത്തിയതിന്റെ ആവേശമാണ് ഇടത് ക്യാമ്പില്‍. കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ച് അണികള്‍ കൊട്ടിക്കലാശത്തിനെത്തി.
ഭരണവിരുദ്ധ വികാരം മുതലെടുത്ത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പിടിക്കുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം.വര്‍ഷങ്ങളോളം ആര്യാടന്‍ മൊഹമ്മദ് പ്രതിനിധീകരിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് യു ഡി എഫ് കളത്തിലിറക്കിയത്..
അന്‍വറും കൂട്ടാളികളും അമിതാവേശമൊന്നും കാട്ടിയില്ല. കൊട്ടിക്കലാശമില്ലാതെ വീടുകള്‍ കയറിയായിരുന്നു അന്‍വറിന്റെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: