ടെഹ്റാൻ : ഇറാനിൽ, മിക്ക മുതിർന്ന സൈനിക കമാൻഡർമാരും ഒന്നിനുപുറകെ ഒന്നായി കൊല്ലപ്പെടുന്നു. അതിനു പിന്നാലെ സ്മാർട്ട് ഫോണുകൾ കൈവശം വയ്‌ക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറാൻ അധികൃതർ. നേരത്തെ ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പേജര്‍ സ്‌ഫോടന പരമ്പര നടത്തിയ മൊസാദ് അതിലും വലുത് ലക്ഷ്യമിടുമെന്ന ഭയമാണ് ഇറാൻ അധികൃതർക്ക് .
ഇറാനിയൻ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡറായ മേജർ ജനറൽ അലി ഷാഡെമാനിയെ ചൊവ്വാഴ്ച ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ചീഫ് ഓഫ് സ്റ്റാഫ് ഗുലാം അലി റാഷിദിന് പകരക്കാരനായാണ് അദ്ദേഹം നിയമിതനായത്. ഇറാനിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഒന്നിനുപുറകെ ഒന്നായി കൊല്ലപ്പെട്ടതിന് ശേഷം, ഇസ്രായേൽ തങ്ങളെ ട്രാക്ക് ചെയ്യുമെന്ന ഭയം ഒഴിവാക്കാനാണ്, മൊബൈൽ ഫോണുകളോ സ്മാർട്ട് ഫോണുകളോ കൈവശം വയ്‌ക്കരുതെന്ന് ഇറാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇറാനിലെ ഉന്നത കമാൻഡർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മൊസാദും ഐഡിഎഫും വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഉന്നത ഇറാനിയൻ കമാൻഡർമാരെ കൊല്ലുന്നത് തുടരാൻ ആവശ്യമായ രഹസ്യാന്വേഷണ ഉപകരണങ്ങളും തന്ത്രങ്ങളും ഐഡിഎഫിനും മൊസാദിനും ഉണ്ട്, അവർ എവിടെ ഒളിച്ചാലും എങ്ങനെ ഒളിക്കാൻ ശ്രമിച്ചാലും വക വരുത്തിയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍.
1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.
ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്‌വാന്‍ നിര്‍മിത പേജറുകളില്‍ മൂന്ന് ഗ്രാം വീതം സ്‌ഫോടനക വസ്തു അന്ന് മൊസാദ് ഒളിപ്പിച്ചതായാണ് വിദഗ്ധർ പറഞ്ഞത് . തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയത്. ഇവ ലെബനനില്‍ എത്തുന്നതിന് മുമ്പായിട്ടാണ് അട്ടിമറി നടന്നത് . അത്തരത്തിൽ അല്ലെങ്കിലും മറ്റേതേങ്കിലും തരത്തിൽ ഇസ്രായേൽ തങ്ങളെ തീർക്കുമെന്നാണ് ഇറാൻ അധികൃതർ ഭയപ്പെടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: