വാഷിങ്ടണ്‍ : യുഎസ് സന്ദര്‍ശനത്തിനെത്തിയ പാകിസ്താന്റെ സൈനിക മേധാവി അസിം മുനീറിനെതിരായി മുദ്രാവാദ്യം മുഴക്കി പ്രതിഷേധക്കാര്‍. ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘ഏകാധിപതീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അവര്‍ സയദ് അസീമിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ ഒരാള്‍തന്നെ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വാഷിങ്ടണിലെ ഫോര്‍ സീസണ്‍സ് ഹോട്ടിലിലേക്ക് അസിം മുനീറിന്റെ വാഹനം കടന്നുവരുന്നതുമുതലാണ് വീഡിയോ ആരംഭിക്കുന്നത്. ആരാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നത് വ്യക്തമല്ല. തങ്ങളിവിടെ അസിം മുനീറനെ സ്വീകരിക്കാനാണ് എത്തിയിരിക്കുന്നതെന്നും അതിനായി ഒരുക്കിയിട്ടുള്ള ബാനറുകള്‍ നോക്കൂ എന്നും വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്.
അസിമിന്റെ ചിത്രത്തോടുകൂടി, ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘നിങ്ങളുടെ സമയം അടുത്തുകഴിഞ്ഞു’, ‘തോക്കിന്‍മുനയില്‍ ജനാധിപത്യം തകര്‍ന്നുവീഴുന്നു’, ‘പാകിസ്താന്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും’ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ പോസ്റ്ററുകളാണ് ഹോട്ടലിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി വൈറല്‍ വീഡിയോയില്‍ കാണാനാവുക.
കാറിനുപിന്നാലെ ഹോട്ടലിലേക്ക് കടക്കുന്ന പ്രതിഷേധക്കാര്‍ അസിമിനെതിരെ മുദ്രാവാക്യം മുഴക്കുന്നതും ശാപവാക്കുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാനാവും. ‘ അസിം മുനീറിനെ സ്വീകരിക്കാനാണ് നമ്മളിവിടെ എത്തിയിട്ടുള്ളത്. പാകിസ്താനോട് അയാള്‍ ചെയ്തത് എന്താണെന്ന് പറയാനാണ് നമ്മള്‍ വന്നിരിക്കുന്നത്,’ വീഡിയോ എടുക്കുന്നയാള്‍ പറയുന്നു.തന്നെ തടയാനെത്തുന്ന സുരക്ഷാ ജീവനക്കാരിയോടും ഇയാള്‍ കയര്‍ക്കുന്നുണ്ട്.
തനിക്ക് സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുപറഞ്ഞുകൊണ്ട് ഇയാള്‍ വീണ്ടും അസിമിനുനേരെ ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. പാകിസ്താനെ സ്വതന്ത്രമാക്കൂ. സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു അസിം മുനീര്‍,’ എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇയാള്‍ക്കൊപ്പമുള്ളവരും ഇതേ മുദ്രാവാക്യങ്ങള്‍ അസിമിനെതിരെ ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക