2014-ല്‍ നരേന്ദ്ര മോദി ഭാരത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നു. ഈ ദിശയില്‍, കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. മോദിയുടെ നേതൃത്വത്തില്‍, മന്ത്രാലയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തി. 2014 മുതലുള്ള ഈ 11 വര്‍ഷത്തിനിടയില്‍ അതിന് പുതിയ മാനങ്ങള്‍ നല്‍കി.
പൂര്‍ത്തിയായതും ആസന്നമായതുമായ ദേശീയ പാതകളുടെ നിര്‍മാണം രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കാര്യക്ഷമമായ ദേശീയ പാതകള്‍, ജലപാതകള്‍, റെയില്‍വേ എന്നിവയിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയ്‌ക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇന്ത്യയെ ‘വിശ്വഗുരു’ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം. ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാനുമുള്ള മുന്നേറ്റത്തിലാണ് ഭാരതം. ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്, നാം കയറ്റുമതി വര്‍ധിപ്പിക്കേണ്ടതുണ്ട്. കയറ്റുമതിയിലെ വര്‍ധനവ് കാര്‍ഷിക, സേവന, വ്യാവസായിക മേഖലകളിലെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ നിര്‍മിക്കപ്പെട്ട റോഡുകള്‍ നമ്മുടെ ചരക്ക് ഗതാഗതച്ചെലവ് 16 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. അടുത്ത വര്‍ഷത്തോടെ, ചെലവ് 9 ശതമാനമായി കുറയ്‌ക്കുകയാണ് ലക്ഷ്യം. ഇത് നമ്മുടെ കയറ്റുമതിയും, മത്സരക്ഷമതയും വര്‍ധിപ്പിക്കും.
കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം രാജ്യമെമ്പാടുമായി 25 പുതിയ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മിക്കുകയാണ്. തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ആദ്ധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി 3,000 കിലോമീറ്ററിലധികം ദേശീയ പാതകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ആദ്ധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളും രൂപപ്പെട്ടുവരികയാണ്. 22,000 കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, ദക്ഷിണേഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ബുദ്ധന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
ഒപ്പം, ചാര്‍ ധാം തീര്‍ത്ഥാടനത്തിനായി ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു.
കേദാര്‍നാഥിലേക്ക് 12,000 കോടി രൂപ ചെലവില്‍ റോപ്പ്വേയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലെ കൈലാസ് മാനസരോവറിനെ പിത്തോറഗഢുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ 90ശതമാനം ജോലികളും പൂര്‍ത്തിയായി.
ഭാരതത്തില്‍, പ്രത്യേകിച്ച് ദേശീയ തലസ്ഥാനത്ത്, ‘ഫളൈയിങ് ബസുകള്‍’ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തോടടുക്കുന്നു. ഏരിയല്‍ ബസുകള്‍, ഫ്‌ലാഷ്-ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് ബസുകള്‍, പര്‍വ്വത പ്രദേശങ്ങള്‍ക്കായുള്ള ഡബിള്‍-ഡെക്കര്‍ ഫളൈയിങ് ബസുകള്‍ എന്നിവയും പരിഗണനയിലുണ്ട്. ദല്‍ഹിയിലെ ധൗള കുവാനില്‍ നിന്ന് മനേസറിലേക്കുള്ള, സ്‌കൈവേ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഏരിയല്‍ ബസ് സര്‍വീസ് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഈ റൂട്ടിലെ സ്ഥിരമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ഈ പരീക്ഷണം നിര്‍ണായകമാകും.
നാഗ്പൂരില്‍ ഉടന്‍ തന്നെ ആദ്യ ഫ്‌ലാഷ്-ചാര്‍ജ് ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കും. ഇതില്‍, എക്‌സിക്യൂട്ടീവ് ക്ലാസ്, ഫ്രണ്ട് ടിവി സ്‌ക്രീനുകള്‍, എയര്‍ ഹോസ്റ്റസുമാര്‍ക്ക് സമാനമായ ബസ് ഹോസ്റ്റസുമാര്‍ എന്നീ സൗകര്യങ്ങളോടെ 135 സീറ്റുകള്‍ ഉണ്ടായിരിക്കും. ഈ ബസിന്റെ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും. ഓരോ 40 കിലോമീറ്ററിലും 30 സെക്കന്റ് നേരത്തേക്ക് നിര്‍ത്തി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യും, തുടര്‍ന്ന് യാത്ര പുനരാരംഭിക്കും.
റോഡ് നിര്‍മാണത്തെക്കുറിച്ച് ഐഐഎം-ബാംഗ്ലൂര്‍ നടത്തിയ സമീപകാല പഠനത്തില്‍, ദേശീയപാത (എന്‍എച്ച്) നിര്‍മ്മാണത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയും ഭാരതത്തിന്റെ ജിഡിപിയില്‍ 3.21 വര്‍ധനവിന് കാരണമാകുന്നതായും ഇത് 3.2 മടങ്ങ് ബഹുഗുണീകൃതഫലങ്ങള്‍ ഉളവാക്കുന്നതായും കണ്ടെത്തി. തത്ഫലമായി, ആഭ്യന്തര ഉത്പാദനം 9ശതമാനവും കാര്‍ വില്‍പ്പന 10.4ശതമാനവും വര്‍ധിച്ചു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ശ്രദ്ധേയമായ ചില കണക്കുകള്‍: 2014-ല്‍ ഭാരതത്തില്‍ 91,000 കിലോമീറ്റര്‍ ദേശീയ പാ
തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024 ആകുമ്പോഴേക്കും ഈ ശൃംഖല ഏകദേശം 60ശതമാനം വര്‍ദ്ധിച്ച് 1.46 ലക്ഷം കിലോമീറ്ററായി. റോഡ് നിര്‍മ്മാണത്തിന്റെ വേഗത പ്രതിദിനം 12 കിലോമീറ്ററില്‍ നിന്ന് 2830 കിലോമീറ്ററായി വര്‍ധിച്ചു. 5.35 ലക്ഷം കോടി രൂപയുടെ ഭാരത് മാല പദ്ധതി പ്രകാരം, സാമ്പത്തിക ഇടനാഴികള്‍, അന്താരാഷ്‌ട്ര അതിര്‍ത്തി റോഡുകള്‍, അതിര്‍ത്തി പ്രദേശ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ 65,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. ഭാരതത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവ് കുറയ്‌ക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ് ഈ പദ്ധതി.
‘ഗതി ശക്തി’ പദ്ധതിയും മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി സംരംഭവും റോഡുകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍, തുറമുഖങ്ങള്‍ എന്നിവയെ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്നു. ഇത് സമയബന്ധിതമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായി. ഗണ്യമായ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകകളിലൂടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കാനും
മന്ത്രാലയം മുന്‍കൈയെടുത്തു. ഈ മാതൃകയില്‍, 12 ലക്ഷം കോടിയിലധികം ചെലവുള്ള റോഡ് നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ പേരിലേക്കും സമഗ്ര വികസനം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ ആദ്യ ദിനം മുതല്‍ നമ്മുടെ സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഈ ലക്ഷ്യം എത്രയും വേഗം കൈവരിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും 2047-ഓടെ ഭാരതത്തെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും നമ്മുടെ ദേശീയ പാത ശൃംഖല അമേരിക്കയുടേതിനേക്കാള്‍ മികച്ചതാക്കിത്തീര്‍ക്കുന്നതിനും വ്യക്തമായ ഒരു പദ്ധതിയും കാഴ്ചപ്പാടും നമുക്കുണ്ട്.
‘അമേരിക്ക സമ്പന്ന രാഷ്‌ട്രമായതുകൊണ്ടല്ല അവിടെ നല്ല റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്; മറിച്ച്, നല്ല റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ടാണ് അമേരിക്ക സമ്പന്നമായി മാറിയത്.’ മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഈ ഉദ്ധരണി, ദല്‍ഹിയിലെ ഗതാഗത ഭവനിലെ എന്റെ ഓഫീസിലും മഹാരാഷ്‌ട്രയില്‍ ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ അവിടെയും പ്രദര്‍ശിപ്പിച്ചിരുന്നത് യാദൃച്ഛികമല്ല. മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി ഈ മന്ത്രം നമുക്ക് മാര്‍ഗ്ഗദര്‍ശനമേകുകയാണ്.
ഭാവിയില്‍ ഈ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍, ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയേക്കാള്‍ മികച്ചതായിരിക്കും – ഇത് ഒരു സ്വപ്‌നമല്ല, മറിച്ച് രൂപപ്പെട്ടു വരുന്ന യാഥാര്‍ത്ഥ്യമാണ്. ഗുണനിലവാരം, വേഗത, സുതാര്യത, പരിസ്ഥിതി സൗഹൃദ നയങ്ങള്‍ എന്നിവയില്‍, സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലൂടെ, ഇന്ത്യയുടെ ദേശീയ പാത ശൃംഖല ആഗോള തലത്തില്‍ അംഗീകരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക