Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ അതിജീവനത്തിന്റെ 50 വര്‍ഷങ്ങള്‍

Published by

തീരാത്ത ചോദ്യങ്ങളും തോരാത്ത നിശബ്ദതയും അറിയാനുള്ള ആഗ്രഹവുമായാണ് വശ്യമനോഹരമായ ഗവിയിലേക്ക് യാത്ര തിരിച്ചത്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ പാദമുദ്രകള്‍ പതിച്ച കാട്ടുവഴിയുടെ അപാരതകളിലൂടെ, ഹൃദയ വാല്മീകത്തില്‍ നിന്നു വനസ്വച്ഛതയുടെ ബോധമണ്ഡലത്തിലേക്ക് ആശ്ചര്യത്തിന്റെ നനവ് പടര്‍ത്തിയ ചാരുയാത്ര………..
ഗവി എന്ന കാനന സുന്ദരിയുടെ അകതാരിലേക്കുള്ള യാത്ര വരച്ചു തന്നതത്രയും വശ്യമനോഹര സൗന്ദര്യ ചിത്രങ്ങള്‍.

പിന്നിട്ട വഴികളില്‍ കാട്ടരുവികളുടെ നാദം ഹൃദയ താളമായി. മനസില്‍ പ്രണയത്തിന്റെ കൈയൊപ്പ് പതിച്ചു നല്‍കുന്ന ഗവി. പഞ്ചേന്ദ്രിയങ്ങള്‍ക്ക് ആവോളം ആസ്വദിക്കാന്‍ പറ്റിയ സ്വപ്‌നഭൂമി. പുഷ്പിണിയായ മണ്ണിന്റെ മണവും നിറമേളനവും ആവോളം നുകര്‍ന്ന് യാത്ര തുടര്‍ന്നപ്പോള്‍ ഹൃദയം എത്രയോ തവണ പ്രകൃതീശ്വരിക്കു മുന്നില്‍ തൊഴുതു നിന്നു.
മനസ്സ് ശുദ്ധവും ശാന്തവും ആയതുപോലെ! ഇടതൂര്‍ന്ന കാടുകളിലെ വിജന വീഥികളിലൂടെ നടന്നെത്തിയത് മഴനിഴല്‍പ്രദേശം പോലെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കാടിനുള്ളില്‍ അഭയം തേടിയ ഒരുസംഘം അഭയാര്‍ത്ഥികളുടെ നിറം മങ്ങിയ ലയങ്ങളിലാണ്. അധികമാര്‍ക്കും അറിയില്ലെങ്കിലും, വനാന്തര്‍ഭാഗത്ത് പരിശുദ്ധമായ ഹിമകണം പോലെ, കാട്ടില്‍ ഒറ്റപ്പെട്ടുപോയ അഭയാര്‍ഥികളുടെ കണ്ണീര്‍ത്തുള്ളി കൂടിയാണ് ഗവി.

പ്രകൃതി കനിഞ്ഞരുളിയ വനസമ്പത്ത് ദേശപ്പെരുമയ്‌ക്ക് തലപ്പാവ് ചാര്‍ത്തുന്നതും ദേശാടനക്കിളികള്‍ ചേക്കേറാന്‍ ഇടം തേടുന്നതും കാനന സൗന്ദര്യം അലിഞ്ഞു ചേര്‍ന്നതുമായ വശ്യമനോഹര ഭൂമിയാണ് ഗവി. ടൂറിസം മാപ്പില്‍ ഭാരതത്തിന് അഭിമാനം നല്‍കുന്ന ശാന്ത സുന്ദരയായ ഇടം. വായു മലിനീകരണം ഇല്ലെന്നതില്‍ ലോകത്തിനുതന്നെ അത്ഭുതവും മാതൃകയുമായ കാനന ഭൂമി.

1975 മുതല്‍ 2025 വരെ കഴിഞ്ഞ 50 വര്‍ഷക്കാലമായി ഒരുകൂട്ടം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ അതിജീവന പാതതേടി ഈ വനത്തിനുള്ളില്‍ ആശയാഭിലാഷങ്ങള്‍ നഷ്ടപ്പെട്ട് കഴിയുന്നു. തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും വനരോദനമായി വിജനതയില്‍ ലയിക്കുമ്പോഴും വന്യമൃഗങ്ങളെക്കാള്‍ കഷ്ടമായി അവരുടെ കാനനവാസം തുടരുന്നു. ഇന്നും പുറംലോകം അറിയാത്ത നീതി നിഷേധത്തിന്റെ മുഖമാണ് പത്തനംതിട്ട ജില്ലയിലെ ഗവി.
ഒരു തെറ്റും ചെയ്യാത്ത നൂറുകണക്കിന് മനുഷ്യക്കോലങ്ങള്‍ കാല്‍ചങ്ങലകളില്ലാതെ കല്‍ത്തുറുങ്കില്‍ എന്നപോലെ ഇവിടെ കഴിയുന്നു. ഇവരുടെ ദുരന്തകഥകള്‍ അറിഞ്ഞ് ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ വന്ദ്യവയോധികയുടെ രൂപം
മനസ്സില്‍ നിന്നു മായുന്നില്ല. അമ്പതു വര്‍ഷം മുമ്പ് കുടിയേറിപ്പാര്‍ത്ത ലയത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയ പഴകി ദ്രവിച്ച ടാര്‍പോളിന്റെയും, ചണച്ചാക്കിന്റെയും തണലില്‍ ഇരുന്ന്, ഉറ്റവരെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ട ഇവര്‍ നിറകണ്ണുകളോടെ കൈകൂപ്പി പറഞ്ഞത് ഒന്നുമാത്രം ‘ഞങ്ങളെ രക്ഷിക്കണം’
രക്ഷിക്കണം എന്ന ഒറ്റ വാക്കില്‍ നിന്നു ഗവിയുടെ അര നൂറ്റാണ്ടിന്റെ ചരിത്രം വായിച്ചെടുക്കാം.

ഇരുണ്ട ചരിത്രം

അഞ്ചു പതിറ്റാണ്ട് മുമ്പ് 1975-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സ്ഥിരമായി ജോലിയും താമസ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കാമെന്ന വാഗ്ദാനത്തിലാണ് ശ്രീലങ്കയില്‍ നിന്ന് തമിഴ് വംശജരായ 500 കുടുംബങ്ങളെ ഗവിയിലെ വനാന്തര്‍ഭാഗത്ത് എത്തിച്ചത്.

കെഎഫ്ഡിസിയുടെ ആയിരം ഹെക്ടര്‍ തേയിലത്തോട്ടത്തിലെ പണിക്കാണ് ഇവരെ കൊണ്ടുവന്നത്. ആദ്യകാലത്ത് വന്‍ ലാഭത്തിലാണ് തോട്ടം പ്രവര്‍ത്തിച്ചിരുന്നതെങ്കിലും തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. സര്‍ക്കാരിനെ വിശ്വസിച്ച് പണിക്ക് വന്ന ഇവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ 50 വര്‍ഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങളായിത്തന്നെ തുടരുന്നു. അധികൃതര്‍ മൗനം പാലിക്കുകയാണ്. ജനിച്ച നാട്ടിലും വളര്‍ന്ന മണ്ണിലും അവര്‍ ഇന്ന് അഭയാര്‍ത്ഥികളാണ്. 1975-ല്‍ വന്നവരില്‍ ഭൂരിഭാഗവും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാവാതെ മരണമടഞ്ഞു. ചിലരൊക്കെ പട്ടിണി കിടന്നു മടുത്തപ്പോള്‍ കാടിറങ്ങി. ശേഷിച്ചവരും അവരുടെ പിന്മുറക്കാരും ഇന്നും നരകയാതന അനുഭവിച്ച് കുടിയിറക്കല്‍ ഭീഷണിയുമായി കഴിയുന്നു.

ചികിത്സിക്കാന്‍ ഇടമില്ല

ജോലിയും കൂലിയും നിഷേധിച്ചതിന് പുറകെ ഇവര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളും ഒന്നൊന്നായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പതിറ്റാണ്ടുകളായി ജോലി നോക്കിയിരുന്ന തേയിലത്തോട്ടങ്ങളില്‍ നിന്ന് നിര്‍ദാക്ഷിണ്യം ഇപ്പോള്‍ ഇവരെ പടിയടച്ച് പിണ്ഡം വെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നു. ഇവര്‍ മാത്രമല്ല കുടിയിറക്ക് ഭീഷണി നേരിടുന്നത്. തലമുറകളായി ഇവിടെ കഴിയുന്ന കാടിന്റെ മക്കളായ മലമ്പണ്ടാരങ്ങള്‍ അടക്കമുള്ള വനവാസികളും ഇതേ ഭീഷണി നേരിടുന്നുണ്ട്. കെട്ടുറപ്പില്ലെങ്കിലും കുടിയേറ്റ സമയത്ത് ഇവര്‍ക്ക് കമ്പനി താല്‍ക്കാലിക ലയങ്ങള്‍ കെട്ടി നല്‍കിയിരുന്നതിനാല്‍ പട്ടയമേളകള്‍ക്കു പുറത്തായിപ്പോയ ഇവര്‍ക്ക് ഇന്നും ഒരിഞ്ച് ഭൂമി പോലും ഇല്ല. തുടക്കത്തില്‍ കമ്പനി പിന്തുടര്‍ച്ചാവകാശം നല്‍കിയിരുന്നു. അതിനാല്‍ ഒരാള്‍ പെന്‍ഷന്‍ പറ്റിയാല്‍ അനന്തരാവകാശിക്ക് ജോലി ലഭിക്കും. വിരമിച്ച ആള്‍ക്ക് ലയത്തില്‍ തുടരാനും സാധിക്കും. ഇന്നു സ്ഥിതിയാകെ മാറി. പിന്തുടര്‍ച്ചാവകാശം നിഷേധിക്കപ്പെട്ടു. പെന്‍ഷന്‍ പറ്റുന്നവര്‍ ഒരാഴ്ചയ്‌ക്കകം ലയം വിട്ട് പോകണമെന്നാണ് അന്ത്യശാസനം. വിരമിക്കുന്ന തൊഴിലാളിക്ക് ഗ്രറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ലയം വിട്ടുപോയേ തീരൂ. 2011-ന് ശേഷം ഇവിടെ ആശ്രിതനിയമനങ്ങള്‍ നടന്നിട്ടില്ല. ഈ പ്രദേശങ്ങള്‍ പെരിയാര്‍ കടുവ സംരക്ഷണ മേഖലയാവുകയും ഇക്കോ ടൂറിസത്തിന്റെ പരിധിയില്‍ വരികയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇക്കോ ടൂറിസത്തിലേക്ക് വനം വികസന കോര്‍പ്പറേഷന്റെ ശ്രദ്ധ തിരിഞ്ഞതോടെ എസ്റ്റേറ്റിന്റെ വിസ്തീര്‍ണ്ണം കുറയുകയും തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും ചെയ്തു. അതോടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി.

നേരത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ യൂക്കാലി പ്ലാന്റേഷനില്‍ തടിവെട്ടും കാടുകളില്‍ നിന്ന് ഈറ്റ വെട്ടും ഉണ്ടായിരുന്നത് ഇവര്‍ക്ക് ആശ്വാസമായിരുന്നു. 2000 മുതല്‍ ഗവി പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാല്‍ കോടതി ഉത്തരവുപ്രകാരം ഇവ രണ്ടും നിരോധിക്കപ്പെട്ടു.

ഇക്കോ ടൂറിസം നിലവില്‍ വന്നപ്പോള്‍ വാച്ച്മാന്‍, ഗാര്‍ഡ് തുടങ്ങിയ തസ്തികകളിലേക്ക് ഇവരെ പരിഗണിക്കണമെന്ന ആവശ്യം നിരാകരിച്ചു. വനവാസി സമൂഹത്തിനു പേരിന് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും സ്ഥിരമായി ഡോക്ടറില്ല. ഡോക്ടര്‍, കമ്പൗണ്ടര്‍, വാച്ചര്‍ തുടങ്ങിയവരുടെയെല്ലാം ജോലി നഴ്‌സുമാരാണ് ചെയ്യുന്നത്. വല്ലപ്പോഴും സമീപസ്ഥലമായ സീതത്തോട്ടില്‍ നിന്ന് ഡോക്ടര്‍മാര്‍ ആരെങ്കിലും വന്നാല്‍ ജീപ്പ,് റോഡരുകില്‍ നിര്‍ത്തിയാണ് പരിശോധനയും ചികിത്സയും. വര്‍ഷങ്ങളായി തോട്ടത്തില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലര്‍ക്കും ശ്വാസകോശ രോഗങ്ങളുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഏറ്റവും അടുത്ത ആശുപത്രിയില്‍ എത്താന്‍ പൊട്ടിപ്പൊളിഞ്ഞ കാനന പാതയിലൂടെ 35 കിലോമീറ്റര്‍ സഞ്ചരിച്ച് വണ്ടിപ്പെരിയാറില്‍ എത്തണം. വനമേഖലയിലെ സുരക്ഷയുടെ ഭാഗമായി വൈകിട്ട് 6 മണി കഴിഞ്ഞാല്‍ തദ്ദേശവാസികള്‍ക്കു പോലും വള്ളിക്കാട് ചെക്ക് പോസ്റ്റ് വഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍

ജനിച്ച നാട്ടിലും വളര്‍ന്ന മണ്ണിലും ഇവര്‍ അനാഥരാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച ലയങ്ങള്‍ ഇന്നുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് ലയങ്ങള്‍ നല്‍കിയിരിക്കുന്നത്. 50 വര്‍ഷം മുമ്പ് പണിതീര്‍ത്ത ലയങ്ങളില്‍ ഭൂരിഭാഗവും ചോര്‍ന്നൊലിച്ചും ഇടിഞ്ഞുപൊളിഞ്ഞും, കാടുകയറിയും ഉപയോഗശൂന്യമായ നിലയിലാണ്. ജനലുകളും, വാതിലുകളും നനഞ്ഞ് ചിതലെടുത്തു. കുടിവെള്ളവും വെളിച്ചവും ഇല്ല. പകര്‍ച്ചവ്യാധികളെ അതിജീവിച്ച് വന്യമൃഗങ്ങളോട് പോരാടി ഇവര്‍ ജീവിക്കുന്നു. ഗവിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കൊച്ചു പമ്പയിലും നാലു കിലോമീറ്റര്‍ ദൂരെ മീനാറിലും ഉള്ളവര്‍ ഗവിയിലെ ഡിസ്‌പെന്‍സറിയിലേക്കും റേഷന്‍ കടയില്‍ പോകാനും ശമ്പളം വാങ്ങാനും നടന്നു തന്നെ വരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ റേഷന്‍ കട തുറക്കൂ. ലാന്‍ഡ് ഫോണ്‍ ഇല്ലാത്ത ഇവിടെ മൊബൈല്‍ ഫോണ്‍ വെറും കാഴ്ച വസ്തുവാണ്. പത്രങ്ങളും ലഭ്യമല്ല.

പഠിക്കാന്‍ നാലുനാഴിക നടക്കണം

കുട്ടികള്‍ക്ക് പഠിക്കാന്‍ കെഎഫ്ഡിസി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി സ്‌കൂളാണ് ആശ്രയം. തമിഴ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വരെയേ ഉള്ളു. അഞ്ചാംക്ലാസുകാര്‍ 35 കിലോമീറ്റര്‍ താണ്ടി വണ്ടിപ്പെരിയാറില്‍ എത്തണം. എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2012 മുതല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുന്നുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. കുട്ടികളെ വണ്ടിപ്പെരിയാര്‍ സ്‌കൂളിലെത്തിക്കാന്‍ മതിയായ വാഹന സൗകര്യവും ഇല്ല. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പഴയ വാഹനമാണ് ഇതിനുപയോഗിക്കുന്നത്. വാഹനം കേടായാല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പെരുവഴിയിലാകും. അതുകൊണ്ട് കുട്ടികളില്‍ കുറച്ചുപേര്‍ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പ്രത്യേകിച്ചു പെണ്‍കുട്ടികള്‍. എല്ലാ കുട്ടികള്‍ക്കും വാസസ്ഥലത്തിന് തൊട്ടടുത്ത് പഠനസൗകര്യം ഒരുക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. ഇവിടെ 80% പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നില്ല എന്നത് സാക്ഷരകേരളത്തിനു തന്നെ നാണക്കേടാണ്. ഗവിയിലെ പഠന പോരായ്മകള്‍ പുറംലോകത്തെ അറിയിക്കാനും, എല്‍പി സ്‌കൂളിന്റെ പുരോഗതിക്കായും എട്ടു വര്‍ഷമായി നിരന്തരം ശ്രമിച്ചിരുന്ന പ്രഥമാധ്യാപിക സി.എം. ഷക്കീല മെയ് മാസം 31ന് വിരമിക്കുകയും ചെയ്തു.

പൊരുതി നേടിയ നേട്ടങ്ങള്‍

അതിജീവനത്തിനായി നിരന്തരം പോരടിച്ച ഗവിയിലെ അഭയാര്‍ത്ഥികള്‍ക്ക് ചില നേട്ടങ്ങളും കൊയ്യാനായി. അതില്‍ ഏറ്റവും പ്രധാനം ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റാണ്. പടിക്ക് പുറത്തായിരുന്ന പട്ടികജാതിക്കാരായ ഇവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ആനുകൂല്യത്തിനോ അപേക്ഷിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് സമീപിച്ചാല്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. അങ്ങനെ ഒട്ടേറെപ്പേര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു. പലരും പഠനം ഉപേക്ഷിച്ചു. മറ്റൊരാവശ്യം വീട് വയ്‌ക്കാനുള്ള ഭൂമിയായിരുന്നു. ശക്തമായ സമരത്തിനൊടുവില്‍ ആദ്യഘട്ടമായി 60 പേര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കണ്ടെത്തിയ ഭൂമി വാസയോഗ്യമല്ലാത്തതിനാല്‍ പലരും താമസം മാറ്റിയിട്ടില്ല.

ആരോഗ്യ സംരക്ഷണത്തിന് ആശുപത്രി, തൊഴില്‍ തര്‍ക്കം, ആശ്രിത നിയമനം ഉള്‍പ്പെടെ ഇവരുടെ പല കാര്യങ്ങളും ഇതിനോടകം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ചിലതിന് പരിഹാരം കാണാനും ഗവി ഭൂസമര സമതിയുടെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. രാപകല്‍ സമരം ഉള്‍പ്പെടെ മാസങ്ങളോളം നീണ്ട സമരങ്ങള്‍ക്ക് അന്നത്തെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി രാഘവന്‍ ആണ് നേതൃത്വം നല്‍കിയത്. കുമ്മനം രാജശേഖരന്‍, സി.കെ. ജാനു, അരിപ്പ ഭൂസമരനായകന്‍ രാമന്‍ കൊയ്യാന്‍, വി. മുരളീധരന്‍ തുടങ്ങി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം ഗവിയിലെ സമരമുഖത്ത് എത്തിയിരുന്നു.

പുതിയ പുലരിക്കായി

ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ നേടാന്‍ ഗവി ഭൂസമര സമിതിക്കു കഴിഞ്ഞിട്ടുണ്ട്. നല്ല നാളേയ്‌ക്കായി പ്രതീക്ഷയോടെ അവര്‍ കാത്തിരിക്കുകയാണിന്നും. തൊഴില്‍ സുരക്ഷ, വാസയോഗ്യമായ വീട്, വിദ്യാഭ്യാസ സൗകര്യം, ആരോഗ്യ പരിരക്ഷ, യാത്രസൗകര്യം എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഇവരുടെ മുറവിളി ഇന്നും വനരോദനമായി മാറ്റൊലിക്കൊള്ളുന്നു. ഉണ്ണാതെ, ഉറങ്ങാതെ, പ്രാഥമിക ആവശ്യങ്ങള്‍ക്കു മറപ്പുര പോലുമില്ലാതെ, പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയും കെട്ടിപ്പിടിച്ച് വെയിലും മഴയും തണുപ്പും സഹിച്ച് എത്രകാലം തുടരണം, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനിച്ച മണ്ണില്‍ നിന്ന് ആട്ടി ഇറക്കപ്പെട്ടവരുടെ പിന്മുറക്കാര്‍ക്ക് അഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍? അതിനായി ഇവര്‍ ഇനി എത്ര വര്‍ഷം സമരം ചെയ്യണം?

ഗവി കണ്ടു മടങ്ങാന്‍

പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മനോഹരമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് ഗവി. മനം നിറയെ കാനനകാഴ്ചകള്‍ കണ്ട് മടങ്ങാം. പത്തനംതിട്ട നിന്നും 100 കിലോമീറ്റര്‍ ദൂരം. നാലു മണിക്കൂര്‍ കാനന യാത്ര. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഭൂമിയിലൂടെ കടന്നു പോകുമ്പോള്‍ ആന, കാട്ടുപോത്ത്, പുലി, കടുവ എന്നിവയെ കാണാന്‍ കഴിഞ്ഞേക്കും.

ഗവിയിലേക്ക് ഒറ്റയ്‌ക്കു യാത്ര അനുവദിക്കില്ല. വന സംരക്ഷണ നിയമം ഉള്ളതിനാല്‍ പാസ്സ് എടുക്കാതെയും യാത്ര സാധ്യമല്ല. ഓണ്‍ലൈനില്‍ പാസ്സിന് രജിസ്റ്റര്‍ ചെയ്യണം. പത്തനംതിട്ട ഫോറസ്റ്റ് അതിര്‍ത്തിയായ ആങ്ങാമൂഴി ചെക്ക് പോസ്റ്റില്‍ നിന്നാണ് പാസ് ലഭിക്കുന്നത്.

വനത്തിലേക്ക് കടന്നാല്‍ പിന്നെ മൊബൈല്‍ റേഞ്ച് കിട്ടില്ല. ഭക്ഷണവിഭവങ്ങള്‍ ഒന്നും ലഭിക്കുകയുമില്ല. അതിനാല്‍ എല്ലാം കരുതി വേണം യാത്ര. രാവിലെ എട്ടര മുതല്‍ ഉച്ചയ്‌ക്ക് 12 വരെ മാത്രമാണ് ചെക്ക് പോസ്റ്റില്‍ നിന്നു ഗവിയിലേക്ക് കടത്തിവിടുക. വൈകിട്ട് 5.30 ന് മുമ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റിനു പുറത്തിറങ്ങുകയും വേണം. പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്.

ആങ്ങമൂഴി ചെക്ക്‌പോസ്റ്റ് മുതല്‍ നിബിഡ വനത്തിലൂടെയാണ് യാത്ര. ആദ്യം എത്തുന്നത് മൂഴിയാര്‍ ഡാമിലാണ്. മൂഴിയാര്‍-ശബരിഗിരി പദ്ധതിയുടെ ഭാഗമായ ശബരിഗിരി ഇലക്ട്രിക് പ്രൊജക്റ്റും കാണാം. പിന്നീട് കക്കി ഡാമിലൂടെയാണ് യാത്ര. കക്കി ഡാം പിന്നിട്ടുപോകുമ്പോള്‍ ഡാമിന് വേണ്ടി പാറ പൊട്ടിച്ചെടുത്ത വിശാലമായ സ്ഥലമുണ്ട്. എക്കോ പോയിന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നീട് ആനത്തോട് ഡാം. 2018-ലെ വെള്ളപ്പൊക്കത്തിന് കാരണമായത് ഈ ഡാമിന്റെ ഷട്ടര്‍ തുറന്നതാണ്. ഇവിടെ നിന്നു ജലം പമ്പ ത്രിവേണിയിലൂടെ ഒഴുകി പമ്പയിലെത്തി ഗ്രാമപ്രദേശങ്ങളെ വെള്ളത്തിലാക്കുകയായിരുന്നു. ഗവിയില്‍ കെഎഫ്ഡിസിയുടെ താമസസ്ഥലവും ഭക്ഷണശാലയും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by