രത്തന്‍ ടാറ്റ (ഇടത്ത്)
ന്യൂദല്‍ഹി: രണ്ട് ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തമായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഭവിച്ചത്. ഇനി എയര്‍ ഇന്ത്യയ്‌ക്ക് തിരിച്ചുവരാന്‍ കഴിയുമോ? ഒരു കോടി നഷ്ടപരാഹാരം വെച്ച് 249 പേര്‍ക്ക് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ മരിച്ച മെഡിക്കല്‍കോളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. നഷ്ടപരിഹാരം ഇതില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പരിക്കേറ്റവരുടെ ചികിത്സയും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വരും. ഇതിനെല്ലാം അപ്പുറമാണ് സുരക്ഷിതമായ വിമാനയാത്ര നല്‍കാന്‍ കഴിഞ്ഞില്ലെന്ന വലിയ പരാജയഭാരം. ഇത് എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ തന്നെ തകര്‍ക്കുന്ന സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു. ഈ തകര്‍ച്ചയില്‍ നിന്നും എയര്‍ ഇന്ത്യ കരകയറുമോ?
1932ല്‍ ആണ് എയറിന്ത്യ പിറന്നത്. ജെആര്‍ഡി ടാറ്റയാണ് ഇതിന്റെ സ്ഥാപകന്‍. നല്ലൊരുപൈലറ്റായിരുന്ന ഇദ്ദേഹം ആദ്യകാല എയര്‍ ഇന്ത്യാ വിമാനം പറത്തുകപോലും ചെയ്തിരുന്നു. പക്ഷെ 1953ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിക്കപ്പെട്ടു. അതോടെ ടാറ്റയുടെ കയ്യില്‍ നിന്നും ഈ കമ്പനി നഷ്ടമായി. എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായി മാറി.
പിന്നീട് എയറിന്ത്യയുടെ നാശമായിരുന്നു. എയര്‍ ഇന്ത്യയില്‍ ടാറ്റ വളര്‍ത്തിയ എല്ലാ നന്മകളും കൈമോശം വന്നു. ഒടുവില്‍ 70,000 കോടി രൂപ നഷ്ടമുള്ള ഒരു കമ്പനിയായി എയര്‍ ഇന്ത്യ മാറി. പക്ഷെ പുതിയ കാലത്തിന്റെ സ്വപ്നങ്ങളുമായി വന്ന ടാറ്റയുടെ പുതിയ സാരഥിയായ രത്തന്‍ ടാറ്റയ്‌ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആഗോളതലത്തില്‍ അഭിമാനമായി അറിയപ്പെടുന്ന ഒരു ടാറ്റ വിമാനക്കമ്പനി. അതുകൊണ്ടാണ് നരേന്ദ്രമോദി എയര്‍ ഇന്ത്യയെ വീണ്ടും സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ രത്തന്‍ ടാറ്റയെയും ടാറ്റയെയും മനസ്സില്‍ കണ്ടത്. അങ്ങിനെ 2022ല്‍ മോദി എയര്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റയുടെ കയ്യില്‍ ഏല്‍പിച്ചു. ആഗോള അഭിമാനമായ ഒരു വിമാനക്കമ്പനി എന്ന സ്വപ്നത്തിലേക്ക് എയര്‍ ഇന്ത്യ ചുവടു വെയ്‌ക്കുന്നതിനി ടെയായിരുന്നു ക്രൂവും യാത്രക്കാരുമായി 241 പേര്‍ മരിച്ച വിമാനദുരന്തം അഹമ്മദാബാദില്‍ നടന്നത്.
എയറിന്ത്യയോട് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുകയാണ്. ടാറ്റയുടെ മിക്ക കമ്പനികളുടെയും ഓഹരി വില തകര്‍ന്നു. വിമാനദുരന്തം മൂലം ബുക്കിംഗുകള്‍ കുറഞ്ഞു. അതിനിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം താഴെ ഇറക്കേണ്ടി വന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വന്‍ നഷ്ടപരിഹാരം നല്‍കണം. ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനി തകരും എന്നതില്‍ സംശയമില്ല. ഇതിന് ഉദാഹരണമാണ് മലേഷ്യല്‍ എയര്‍ലൈന്‍സ് കമ്പനിയുടെ കഥ. വലിയ പ്രതാപം പുലര്‍ത്തിയിരുന്ന മലേഷ്യലന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം കാണാതായി. മറ്റൊരു വിമാനം വെടിവെച്ച് വീഴ്‌ത്തപ്പെട്ടു. അതോടെ ഈ വിമാനക്കമ്പനി ദുരന്തത്തിലായി. അടച്ചുപൂട്ടി. പിന്നീട് റീബ്രാന്‍ഡ് ചെയ്യേണ്ടതായി വന്നു. ഇതേ ഗതി എയര്‍ ഇന്ത്യയ്‌ക്ക് വരുമോ?
കഴിഞ്ഞ വര്‍ഷങ്ങളിലായി ഒട്ടേറെ ചെറിയ ചെറിയ സുരക്ഷാപ്രശ്നങ്ങളും അപകടങ്ങളും എയര്‍ ഇന്ത്യയ്‌ക്ക് നേരിടേണ്ടിവന്നു. പക്ഷെ രണ്ട് ദശകത്തിനുള്ളില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ഗുജറാത്ത് അഹമ്മദാബാദില്‍ നടന്നത്. എങ്കിലും പണവും സ്വാധീനവുമുള്ള കമ്പനിയാണ് ടാറ്റ എന്നതിനാലും എയര്‍ ഇന്ത്യയുടെ അവരുടെ അഭിമാനസ്തംഭമായി കാണുന്നതിനാലും എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ ടാറ്റ ശ്രമിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച സാമ്പത്തിക ഫലം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. ഈ സാമ്പത്തിക വര്‍ഷത്തെ എയര്‍ ഇന്ത്യയുടെ വരുമാനം 61000 കോടി രൂപയായിരുന്നു.
ഇനി ഏതുവിധേനെയും സുരക്ഷിതത്വവും വിശ്വാസവും ടാറ്റ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും ബിസിനസ് രംഗത്തുള്ളവരും പറയുന്നു. ഈ വിമാനദുരന്തം എയര്‍ ഇന്ത്യയെ ഉണര്‍ത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അവര്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിവരും. കൂടുതല്‍ സുരക്ഷിതത്വം നല‍്കുന്ന വിമാനങ്ങള്‍ വാങ്ങും. അതുവഴി എയര്‍ ഇന്ത്യ മടങ്ങിവരും എന്നാണ് വ്യോമയാനമേഖലയെ നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത്. കാരണം ടാറ്റയ്‌ക്ക് എയര്‍ ഇന്ത്യ അവരുടെ കിരീടത്തിലെ രത്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക