നെയ്റോബി: കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ചു മലയാളികളാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നെയ്റോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മുക്തരായി.ഇവര്‍ക്ക് വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ എല്ലാവരും നിലവില്‍ കെനിയയിലെ പ്രശസ്തമായ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലുള്ള എല്ലാവരും അപകടനില തരണം ചെയ്തതായി ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിലായി നെയ്റോബിയിലെത്തിയിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും തയാറാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷന് , കെനിയയിലെ കേരള അസോസിയേഷന് അംഗങ്ങള്‍, വിവിധ പ്രവാസി അസോസിയേഷനുകള്‍ എന്നിവ സജീവമായി വിഷയത്തില്‍ ഇടപെടുന്നുണ്ട്.
ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പെട്ടത്.മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില് (30), ഏക മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയില്‍ വിനോദയാത്രയ്ക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: