തൃശൂര്‍: ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ് നടത്തിയ കേസില്‍ ദല്‍ഹി സ്വദേശിയെ പൊലീസ് പിടികൂടി. ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശി അജയ് ശര്‍മ്മ (42) ആണ് പിടിയിലായത്.
ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് തൃശൂര്‍ റൂറല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതിലകം സ്വദേശി പാമ്പിനേഴത്ത് വീട്ടില്‍ അബ്ദുള്‍ ജബ്ബാറില്‍ നിന്നും ഓണ്‍ലൈനിലൂടെ കോപ്പര്‍ തന്തൂര്‍ ഓവന്‍ ലഭിക്കുവാന്‍ അമ്പതിനായിരം രൂപ വാങ്ങിയ ശേഷം അജയ് ശര്‍മ്മ ഓവന്‍ നല്‍കിയില്ല. വാങ്ങിയ പണം തിരികെ നല്‍കാനും തയാറായില്ല.
ഇന്ത്യാ മാര്‍ട്ടില്‍ രജിസ്‌ട്രേഷന്‍ ഉള്ള ഇന്തോ എക്‌സ്‌പോ എന്ന കമ്പനിയുടെ പരസ്യം കണ്ടാണ് മതിലകം സ്വദേശി ഓവന് വേണ്ടി പണമടച്ചത്. പിന്നീട് ഓവന്‍ ലഭിക്കാതെ വന്നപ്പോള്‍ ഇവര്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചിട്ടും ഓവന്‍ അയച്ചുതരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. പ്രതി ഇന്ത്യാ മാര്‍ട്ട് എന്ന ഷോപ്പിംഗ് പ്ലാറ്റ്‌ഫോമില്‍ ഇന്തോ എക്‌സ്‌പോ എന്ന സ്ഥാപനത്തിന്റെ വ്യാജ വിലാസത്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് കോപ്പര്‍ തന്തൂര്‍ വില്‍പനയുടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: