കൊച്ചി: രണ്ട് പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈ 24, 25, 26 തീയതികളില്‍ പിറവം ആദിശങ്കര നിലയത്തില്‍ നടക്കുമെന്ന് ദേശീയ സംയോജകന്‍ എ. വിനോദ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഭാരതീയതയെ പുനഃസ്ഥാപിക്കുന്നതിന് വിവിധ സ്ഥാപനങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജ്ഞാനോത്സവങ്ങള്‍, ജ്ഞാനമഹാകുംഭം എന്നിവയുടെ വിലയിരുത്തലുകളും തുടര്‍പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വികസിത ഭാരതത്തിന് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് യോഗം രൂപരേഖ തയ്യാറാക്കും.
ഭാരതീയ ജ്ഞാനപരമ്പര, ഭാരതീയ ഭാഷകള്‍, പുതുതലമുറയെ സ്വാവലംബികളായി വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ ആധുനിക വിദ്യാഭ്യാസം, ജീവിതമൂല്യങ്ങള്‍, പൗരബോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന 80 പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് ഈ ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കുക. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് യോഗത്തില്‍ പങ്കെടുക്കും.
ഭാരതത്തിലെ സര്‍വകലാശാലകളുടെയും കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും സ്വകാര്യ സംരംഭകരുടെയും സമ്മേളനം ജൂലൈ 27, 28 തീയതികളില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടക്കും. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. ദേശീയതലത്തിലുള്ള 200 ഓളം സ്ഥാപനങ്ങളുടെ വിസിമാരും ഡയറക്ടര്‍മാരും ജ്ഞാനസഭയില്‍ സംബന്ധിക്കും. വികസിത ഭാരതത്തിനായി വിദ്യാഭ്യാസം എന്നതാണ് ചര്‍ച്ചാവിഷയം.
ഡോ. മോഹന്‍ ഭാഗവത്, അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി, ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, വിവേകാനന്ദ യോഗ സര്‍വകലാശാല കുലാധിപതി ഡോ. എച്ച്. നാഗേന്ദ്ര, ആദ്ധ്യാത്മിക ഗുരു ശ്രീ എം, യോഗ ഗുരു ബാബ രാംദേവ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. വികസിത ഭാരതത്തിന് വിദ്യാഭ്യാസ രംഗത്ത് ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് ജ്ഞാനസഭ ചര്‍ച്ചചെയ്യും.
അറിവിനോടൊപ്പം ജീവിതമൂല്യങ്ങള്‍, പൗരബോധം, സാമൂഹ്യ സമരസത, ലളിതജീവിതം എന്നിവ വിദ്യാഭ്യാസത്തില്‍ മുഖ്യവിഷയമാക്കി അതിലൂടെ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വളര്‍ന്നുവരുന്ന തലമുറയെ എങ്ങനെ സജ്ജമാക്കാം എന്നതായിരിക്കും മുഖ്യ ചര്‍ച്ചാവിഷയം. പ്രയാഗ്‌രാജില്‍ നടന്ന ജ്ഞാനമഹാകുംഭത്തില്‍ അംഗീകരിച്ച സങ്കല്‍പ്പപത്രങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തെക്കുറിച്ചും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
സമ്മേളനത്തിന്റെ വിജയത്തിനായി 27 ന് എറണാകുളം ബിടിഎച്ചില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്‍, സംസ്ഥാന സംയോജകന്‍ പ്രിയേഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗം വി. പ്രസീത എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: