India

ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗതയുള്ള പുതുതലമുറ ബ്രഹ്മോസ്; ഈ ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ പാക് പേടിസ്വപ്നമാകും

ഇപ്പോള്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്ന ബ്രഹ്മോസ് 2 എന്നറിയപ്പെടുന്ന പുതുതലമുറ ബ്രഹ്മോസ് അതിന്‍റെ വേഗതയുടെ കാര്യത്തില്‍ തന്നെ പാകിസ്ഥാന് പേടിസ്വപ്നമാകും. കാരണം ഈ പുതുതലമുറ ബ്രഹ്മോസിന്‍റെ വേഗത മാക് 7 ആണ്. അതിനാല്‍ തന്നെ ബ്രഹ്മോസ്-2 രാജ്യത്തെ ഹൈപ്പർസോണിക് യുഗത്തിലേക്ക് നയിക്കുന്ന മിസൈല്‍ ആണെന്നും പറയാം. ഡിആര്‍ഡിഒയും റഷ്യയും കൂടി വികസിപ്പിക്കുന്ന ബ്രഹ്മോസ് 2ന്‍റെ ഫ്ലൈറ്റ് ടെസ്റ്റ് 2026ല്‍ തുടങ്ങും. ഇത് 2027ല്‍ മിക്കവാറും യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

Published by

ന്യൂദല്‍ഹി: ഇപ്പോള്‍ ഡിആര്‍ഡിഒയും റഷ്യയും കൂടി വികസിപ്പിക്കുന്ന ബ്രഹ്മോസ് 2 എന്നറിയപ്പെടുന്ന പുതുതലമുറ ബ്രഹ്മോസ് അതിന്റെ വേഗതയുടെ കാര്യത്തില്‍ തന്നെ പാകിസ്ഥാന് പേടിസ്വപ്നമാകും. കാരണം ഈ പുതുതലമുറ ബ്രഹ്മോസിന്റെ വേഗത മാക് 7 ആണ്. അതിനാല്‍ തന്നെ ബ്രഹ്മോസ്-2 രാജ്യത്തെ ഹൈപ്പർസോണിക് യുഗത്തിലേക്ക് നയിക്കുന്ന മിസൈല്‍ ആണെന്നും പറയാം.

ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗക്കൂടുതലാണ് ഈ ബ്രഹ്മോസ് രണ്ട് മിസൈല്‍. ഏകദേശം മണിക്കൂറില്‍ 8636 കിലോമീറ്റര്‍ വേഗതയിലായിരിക്കും പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ ചീറിപ്പായുക. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയുള്ള മിസൈലുകളെ ഹൈപ്പര്‍ സോണിക് മിസൈല്‍ എന്ന് വിളിക്കാം. അസാധാരണവേഗതയിലും കൃത്യതയിലും ലക്ഷ്യങ്ങളെ നിർവീര്യമാക്കുന്നതിനുള്ള നിർണായക ശേഷിയാണ് ബ്രഹ്മോസ് 2നെ സംഹാരതാണ്ഡവമാടാന്‍ പ്രാപ്തമാക്കുക.

ബ്രഹ്മോസ് 2ന്റെ ഫ്ലൈറ്റ് ടെസ്റ്റ് 2026ല്‍ തുടങ്ങും. ബ്രഹ്മോസ് 2 പരീക്ഷണാടിസ്ഥാനത്തില്‍ 2026ല്‍ വിക്ഷേപിച്ചുനോക്കും. ഇതിന്റെ വേഗത, ലക്ഷ്യപ്രാപ്തി എന്നിവ പരീക്ഷിക്കുകയാണ് ലക്ഷ്യം. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വീണ്ടും അതില്‍ പരിഷ്കാരങ്ങള്‍ വരുത്തും. പല തവണയുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ കുറ്റമറ്റ മാതൃകയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പിന്നീട് യുദ്ധജെറ്റുകളില്‍ ഇത് പരീക്ഷിക്കുകയുള്ളൂ. ഇത് 2027ല്‍ മിക്കവാറും യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

മാത്രമല്ല, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയുള്ള പറക്കൽ പാത, പിടികൊടുക്കാതെ വെട്ടിച്ച് പറക്കാനുള്ള ശേഷി, അതിവേഗത എന്നിവ കാരണം ബ്രഹ്മോസ് 2നെ തടയാന്‍ പാകിസ്ഥാന്‍ പാടുപെടും. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയും എന്നത് ഈ സാർവത്രിക ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ സഹാരശേഷി വര്‍ധിപ്പിക്കുന്നു. സർക്കാരിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയ്‌ക്ക് കീഴില്‍ തദ്ദേശീയമായി ഡിആര്‍ഡിഒയുടെ കീഴില്‍ വികസിപ്പിച്ചുവരികയാണ് ഈ പുതിയ ബ്രഹ്മോസ് 2 മിസൈല്‍.

അതേ സമയം ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ബ്രഹ്മോസിന്റെ വേഗത മാക് 3 മാത്രമായിരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ച ഈ പഴയ ബ്രഹ്മോസിന്‍റേത് ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് മാത്രമായിരുന്നു. ഇത് സൂപ്പര്‍ സോണിക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈല്‍ ആയിരുന്നു.

അതായത് ഇപ്പോഴത്തെ ബ്രഹ്മോസ് തന്നെ പാക് വ്യോമബേസുകളിലും ഭീകരവാദകേന്ദ്രങ്ങളിലും വിതച്ച നാശം തന്നെ പാകിസ്ഥാനെ ഉലയ്‌ക്കുന്നതായിരുന്നു. അപ്പോള്‍ പുതിയ ബ്രഹ്മോസ് വിതയ്‌ക്കുന്ന നാശം ഇപ്പോഴത്തേതിന്റെ എത്രയോ ഇരട്ടിയായിരിക്കും. ഇതിനെ വീഴ്‌ത്താനും പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം പണിപ്പെടും.

“രൂപകൽപ്പന മുതൽ പരീക്ഷണം വരെ, തദ്ദേശീയ നവീകരണവും ആഗോള സഹകരണവും വഴി സാധ്യമായ അതിരുകൾ ഞങ്ങൾ മറികടക്കുകയാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു. ബ്രഹ്മോസ്-2 യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ, അത് ഒരു സാങ്കേതിക നേട്ടത്തിനപ്പുറമുള്ള മുന്നേറ്റമാണ്. തദ്ദേശീയ ശേഷിയുടെയും ആഗോള അഭിലാഷത്തിന്റെയും പിന്തുണയോടെ, ഇന്ത്യ അതിന്റെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, മിസൈൽ യുദ്ധത്തിന്റെ അടുത്ത യുഗത്തിന് നേതൃത്വം നൽകുന്ന ശക്തിയായി മാറുകയും ചെയ്യുകയാണ്.

 

.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക