കൊച്ചി: കൊച്ചി തീരത്ത് കടലില്‍ മുങ്ങി താഴ്ന്ന സംഭവത്തിൽ കേസെടുത്ത് പോലീസ്. എംഎസ്‌സി എല്‍സ- 3 കപ്പൽ കമ്പനിയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററിനെ രണ്ടാം പ്രതിയുമാക്കിയാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
കേസ് വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായതിനു പിന്നാലെയാണ് നടപടി. മനുഷ‍്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര‍്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറൂനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ മുങ്ങിയത്. കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നത്.
തെക്കന്‍ തീരത്ത് നിന്നു ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍(27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്‌നറുകളിലുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലില്‍നിന്നുണ്ടായ ഇന്ധന ചോര്‍ച്ചയും കടലിനും തീരത്തിനും ഭീഷണി ഉയര്‍ത്തിയിരുന്നു.
കപ്പലിലെ കണ്ടെയ്‌നര്‍ ചരക്കുകള്‍ കടലില്‍ കലരാനിടയുണ്ടെന്ന സാധ്യതകള്‍ സമുദ്രതലത്തിലെ ജീവജാല തകര്‍ച്ചയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും തീരദേശത്തിനും വന്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതിക്കൊപ്പം അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത മേഖലയെയും കപ്പല്‍ മുങ്ങിയത് ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: