കൊല്‍ക്കത്ത: ബംഗാളിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതില്‍ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവും. ബംഗ്ലാദേശ് പൗരനായ ന്യൂടണ്‍ ദാസ് എന്നയാളാണ് ബംഗാളിലെ വിവാദ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2024-ല്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സജീവമായിരുന്ന ഇയാള്‍ ബംഗാള്‍ കാക്ദ്വീപ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വോട്ടറാണെന്നാണ് പറയുന്നത്. ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളെ വ്യാപകമായി വോട്ടര്‍മാരായി ചേര്‍ക്കുന്നെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഴിച്ചുവിട്ട് ബംഗ്ലാദേശില്‍ ഭരണമാറ്റം കൊണ്ടുവന്ന പ്രസ്ഥാനത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയിലാണ് ന്യൂട്ടണ്‍ പ്രവര്‍ത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ ഒരു ഭാരത പൗരനാണെന്നും, ബംഗ്ലാദേശിലെ പ്രതിഷേധങ്ങളില്‍ താന്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും ന്യൂട്ടണ്‍ വീഡിയോയിലൂടെ പ്രതികരിച്ചു. 2024 ല്‍ ബംഗ്ലാദേശിലേക്ക് പോയി, അവിടെ വിപ്ലവത്തില്‍ കുടുങ്ങിയതാണ്. 2014 മുതല്‍ കാക്ദ്വീപിലെ ഒരു വോട്ടറാണ്, പക്ഷേ 2017 ല്‍ വോട്ടര്‍ കാര്‍ഡ് നഷ്ടപ്പെട്ടു. പിന്നീട് 2018ല്‍ ടിഎംസി എംഎല്‍എ മന്തുറാം പഖീരയുടെ സഹായത്തോടെ പുതിയ വോട്ടര്‍ കാര്‍ഡ് ലഭിച്ചെന്നും ന്യൂട്ടണ്‍ പറഞ്ഞു. എന്നാല്‍ പൗരത്വം സംബന്ധിച്ച് ഇയാള്‍ കൃത്യമായി പ്രതികരിച്ചില്ല.
എന്നാല്‍ ന്യൂട്ടണ്‍ ബംഗ്ലാദേശിലാണ് ജനിച്ചതെന്നാണ് ഇയാളുടെ ബന്ധു തപന്‍ ദാസിന്റെ വെളിപ്പെടുത്തല്‍. ഭാരതത്തിലേയും ബംഗ്ലാദേശിലേയും വോട്ടവകാശം ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് തപന്‍ മാധ്യമങ്ങളെ അറിയിച്ചു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സുന്ദര്‍ബന്‍സിന് സമീപമാണ് കാക്ദ്വീപ് മണ്ഡലം സ്ഥിതിചെയ്യുന്നത്. ബംഗാളില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശ് പൗരന്മാര്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഭീകര സംഘടനയായ അന്‍സറുള്ള ബംഗ്ലായുടെ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന സാദ് ഷെയ്‌ക്കിന്റെ പേര് മുര്‍ഷിദാബാദ് ജില്ലയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികാരി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: