ഫ്ളോറിഡ: ഭാരതത്തിന്റെ ശുഭാന്‍ശു ശുക്ല അടക്കമുള്ളവരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നദൗത്യമായ ആക്സിയം-4 (Ax4) വിക്ഷേപണം നാളത്തേയ്‌ക്ക് മാറ്റി. ബഹിരാകാശ സഞ്ചാരികള്‍ അവസാന തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം നാളെ വൈകിട്ട് 5.30ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് തന്നെയായിരിക്കും വിക്ഷേപണം. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. റോക്കറ്റിന്റെ പാതയിലെ കാലാവസ്ഥയടക്കം നിരീക്ഷിച്ച് വിവരങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശ യാത്രയിലേക്കുള്ള ഭാരതത്തിന്റെ തിരിച്ചുവരവാണ് ഈ ദൗത്യം. അഃ4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാന്‍ശു ശുക്ല. അമേരിക്കയില്‍ നിന്നുള്ള മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലോഷ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി എന്നിവരാണ് സഹയാത്രികര്‍. 1984-ല്‍ റഷ്യന്‍ സോയൂസ് ടി-11ല്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ച വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം 41 വര്‍ഷം കഴിഞ്ഞാണ് ശുഭാന്‍ശുവിന്റെ യാത്ര.
പുതുതായി വികസിപ്പിച്ച സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാവും സംഘം യാത്രതിരിക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിക്കുന്നത്.
ആദ്യ യാത്രയ്‌ക്ക് മുന്നോടിയായി ലോഞ്ച് പാഡിലെ ഹാങ്ങറില്‍ പേടകം കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ആക്സിയമിന്റെ നാലാമത്തെ സ്വകാര്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണിത്. ഈ മാസം 8ന് നടത്താനിരുന്ന വിക്ഷേപണം മികച്ച രീതിയില്‍ തയാറെടുപ്പിനുവേണ്ടി രണ്ട് ദിവസം വൈകിപ്പിക്കുകയായിരുന്നു.
ഏകദേശം 28 മണിക്കൂര്‍ യാത്രയ്‌ക്ക് ശേഷം വ്യാഴാഴ്ച രാത്രി ഭാരത സമയം പത്തോടെ ഡ്രാഗണ്‍ കാപ്സ്യൂള്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്സിയം സംഘം മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: