India

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു; പാകിസ്ഥാനില്‍ 45 ശതമാനം പേര്‍ ദാരിദ്ര്യത്തില്‍

Published by

ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദാരിദ്ര്യ രേഖയുടെ പരിധി പരിഷ്‌കരിച്ച് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2011-12ല്‍ ഭാരതത്തിലെ 34 കോടി ജനങ്ങളില്‍ 27.1 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. എന്നാല്‍ 2022-23ല്‍ ഇത് 5.3 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ 17 കോടിയാളുകളാണ് കടുത്ത ദാരിദ്രത്തില്‍ നിന്ന് കരകയറിയതെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാരിദ്ര്യരേഖയുമായി ബന്ധപ്പെട്ട മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടും നഗരഗ്രാമീണ മേഖലകളിലെല്ലാം ദാരിദ്ര്യത്തിന്റെ തോതില്‍ വന്‍ കുറവുണ്ടായി.

2017 മുതല്‍ 2021 വരെയുള്ള പണപ്പെരുപ്പം പരിഗണിച്ച് അതിദാരിദ്ര്യത്തിന്റെ മാനദണ്ഡം പ്രതിദിന വരുമാനം മൂന്നു ഡോളറില്‍ താഴെ (ഏകദേശം 257 രൂപ) എന്നു പുതുക്കിയിട്ടുണ്ട്. നേരത്തേ ഇത് 2.15 ഡോളറായിരുന്നു (ഏകദേശം 184 രൂപ). ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ബിഹാര്‍, ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അതിദരിദ്രരില്‍ ഏറെപ്പേരും. എന്നാല്‍ 2011-12ല്‍ ഇത് 65 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ 54 ശതമാനം ആയി കുറഞ്ഞു. സൗജന്യ സബ്‌സിഡി ഭക്ഷ്യവിതരണ പദ്ധതികളാണ് ഈ സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തിയതെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഐഎംഎഫ് അടക്കമുള്ള ആഗോള സംഘടനകളുടെ ധനസഹായംകൊണ്ട് മുന്നോട്ടു പോകുന്ന രാജ്യമായ പാകിസ്ഥാനില്‍ 45 ശതമാനം പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024-25 കാലത്ത് പാകിസ്ഥാനില്‍ 19 ലക്ഷം ആളുകള്‍ കൂടി ദാരിദ്ര്യത്തിലകപ്പെട്ടു. 16.5 ശതമാനം പേര്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യം വച്ചാണ് ഐഎംഎഫ് അടക്കമുള്ള ആഗോള സംഘടനകള്‍ പാകിസ്ഥാന് പണം നല്‍കുന്നത്. എന്നാല്‍ ഈ തുക പാകിസ്ഥാന്‍ ഭീകരവാദത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ഭാരതം ലോകവേദികളില്‍ ഉന്നയിച്ചിരുന്നു. ലോകബാങ്കിനും ഐഎംഎഫിന് മുന്നിലും ഫണ്ടിന്റെ ദുരുപയോഗം ഭാരതം ചൂണ്ടിക്കാണിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by