കോട്ടയം: പ്രസവശാസ്ത്രക്രിയയെ തുടര്‍ന്ന് എടത്വ കോലത്ത് തൃക്കാര്‍ത്തികയില്‍ നിത്യ മോഹനന്‍ (29) മരിച്ച സംഭവത്തില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരണം ചികിത്സയിലെ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോട്ടയം കറുകച്ചാല്‍ ദൈവംപടിയില്‍ വൈഷ്ണവത്തില്‍ വൈശാഖിന്റെ ഭാര്യയാണ് നിത്യ. ശസ്ത്രക്രിയയിലൂടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ നിത്യയെ രക്തസ്രാവം നിലയ്‌ക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെന്നും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ രാത്രിയോടെ യുവതിയുടെ മരണവിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ഹൃദയത്തിന്‌റെ തകരാറുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിത്യയുടെ മൃതദേഹം കോട്ടയം കറുകച്ചാലില്‍ ഭര്‍ത്താവ് വൈശാഖിന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: