ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ നിർണായക നേട്ടങ്ങളാണ് ഒരുവർഷം കൊണ്ട് കരസ്ഥമാക്കിയത്. ഈ ആത്മവിശ്വാസത്തോടെ തന്നെയാണ് ബിജെപിയും കേന്ദ്രസർക്കാർക്കാരും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു.
ഒരു വർഷം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതും മൂന്നാം മോദി സർക്കാരിന്റെ വിജയത്തിന് തിളക്കം പകരുന്ന ഘടകമാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത നടപടി തന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി സംഘത്തിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഭരണം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയിലും ബിജെപി വിജയക്കൊടി നാട്ടി.കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തെ യുവത്വം സ്റ്റാര്‍ട്ട് അപ്പുകള്‍ , ശാസ്‌ത്രം, കായികം, സാമൂഹ്യ സേവനങ്ങള്‍, സാംസ്‌കാരികം തുടങ്ങി നിരവധി മേഖലകളില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊയ്തെടുത്തു. യുവാക്കളെ ശാക്തീകരിക്കുന്നതില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നിര്‍ണായകമായ പല നയം മാറ്റങ്ങളും പദ്ധതികളും കൊണ്ടുവന്നു.
സ്റ്റാര്‍ട്ട്അപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം2020 തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയവയാണ്.2014 മെയ് 26നാണ് മോദി ആദ്യമായി രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തിയത്. പിന്നീട് രണ്ട് തവണ കൂടി രാജ്യം പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. കഴിഞ്ഞ കൊല്ലം ജൂണ്‍ ഒന്‍പതിനാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അവരോധിതനായത്.
ജവഹർലാല്‍ നെഹ്രുവിന് ശേഷം മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി.293 പേരുടെ പിന്തുണയാണ് നരേന്ദ്ര മോദിക്കുള്ളത്. 240 പേരുള്ള ബി ജെ കഴിഞ്ഞാല്‍ 16 അംഗങ്ങളുള്ള ടി ഡി പിയും 12 അംഗങ്ങളുള്ള ജെ ഡി യുവുമാണ് മുന്നണിയിലെ പ്രമുഖർ. ശിവസേന 7, എല്‍ ജെ പി 5, ജെ ഡി എസ് 2, ജെ എസ് പി 2, ആർ എല്‍ ഡി 2 എന്നിങ്ങനെയാണ് മുന്നണിയിലെ മറ്റ് പ്രമുഖരുടെ സീറ്റ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക