നിലമ്പൂര്‍: നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത വകുപ്പുകള്‍ വിദ്യാര്‍ത്ഥിയുടെ മരണശേഷം ന്യായീകരണ പ്രസ്താവനകളുമായി രംഗത്ത്. പരാതിപ്പെട്ടിട്ടും കെഎസ്ഇബി നടപടിയെടുത്തില്ലെന്ന് പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. അനന്തുവിനൊപ്പം ഉണ്ടായിരുന്ന ഷാനുവിന്റെ അമ്മ രജനിയാണ് കെഎസ്ഇബിയുടെ നിരുത്തരവാദപരമായ നിലപാടിനെക്കുറിച്ച് പറഞ്ഞത്. പന്നിക്കെണികള്‍ നേരത്തെയും ഇവിടെയുണ്ടായിരുന്നു. ഈ വിവരങ്ങളൊക്കെ അറിയിച്ചിട്ടും നടപടികളൊന്നുമുണ്ടായില്ല. രണ്ടാഴ്ച മുമ്പും പന്നിക്കെണി കണ്ട സമയത്ത് പരാതിപ്പെട്ടിരുന്നു, രജനി പറഞ്ഞു.
അനധികൃത പന്നിക്കെണികള്‍ക്കെതിരെ പോലീസ്-വനം വകുപ്പുകള്‍ യഥാസമയം കൃത്യമായ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ല. നേരത്തെയും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായ പരിശോധനകളോ നടപടിയോ എടുക്കാത്ത കെഎസ്ഇബിയും പ്രശ്‌നത്തില്‍ നിന്ന് പൂര്‍ണമായി കൈകഴുകി രംഗത്ത് വന്നു.
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദി സ്വകാര്യ വ്യക്തിയ്‌ക്കാണെന്നാണ് കെഎസ്ഇബി പ്രസ്താവിച്ചിരിക്കുന്നത്. സമാന രീതിയില്‍ ഇതേ മേഖലയില്‍ നേരത്തെയും മരണമുണ്ടായിട്ടുണ്ട്. അതിന് ശേഷം വകുപ്പ് എന്തൊക്കെ നടപടിയെടുത്തുവെന്ന് വ്യക്തമാക്കാതെയാണ് തങ്ങളെ പഴിചാരുന്നത് അടിസ്ഥാനരഹിതമാണെന്ന വാദവുമായി ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.
വഴിക്കടവ് വെള്ളക്കട്ടയിലെ വീട്ടിലെ പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം കുട്ടിക്കുന്ന് ശ്മശാനത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അനന്തുവിനെ സംസ്‌കരിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. നിലമ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിങ്ങനെ അനന്തുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്കെത്തിയത്. വീടിന്റെ സമീപത്തെ ശ്മശാനത്തില്‍ അവനുറങ്ങുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ നോവായി, വിങ്ങലായി ബാക്കിയാവുകയാണ് അനന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: