തൃശൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്‌ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവരെയും ഇന്നലെ രാത്രിയോടെയാണ് പ്രത്യേക ആംബുലൻസിൽ സേലത്ത് നിന്നും നാട്ടിൽ എത്തിച്ചത്. ഷൈനിന്റെ ഇടതു കൈയ്‌ക്ക് പൊട്ടൽ ഉണ്ടെന്നാണ് വിവരം.
അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടിരുന്നു. ധർമപുരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിൽ എത്തിച്ചു. ചാക്കോയുടെ വിദേശത്തുള്ള പെൺമക്കൾ കൂടി നാട്ടിൽ എത്തിയ ശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
അപകടത്തിൽ ഷൈനിനും മാതാവിനും പരിക്കേറ്റു. ഷൈൻ ടോം ചാക്കോയുടെ സുഹൃത്താണ് വാഹനം ഓടിച്ചതെന്നാണ് വിവരം.അപകടകാരണം ഇനിയും വ്യക്തമല്ല. നേരത്തെ, തൊടുപുഴയിലും മറ്റ് ചില ലഹരിവിമുക്ത കേന്ദ്രങ്ങളിലും ഷൈൻ ടോം ചാക്കോ ചികിത്സ തേടിയിരുന്നു.
ഇതിന്റെ തുടർച്ചയായി ബെംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ചികിത്സയ്‌ക്കായി പോയതായിരുന്നു ഇവർ. വെള്ളിയാഴ്ച (ജൂൺ 7) പുലർച്ചെ പാലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള സേലം- ബെംഗളൂരു ദേശീയ പാതയിൽ വെച്ചാണ് ഷൈനിന്റെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിലേക്ക് കാർ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: