ബെയ്‌റൂട്ട് : ലെബനനിലെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ളയുടെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഈ ആക്രമണങ്ങളിൽ ഡ്രോൺ നിർമ്മാണത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഭൂഗർഭ സ്ഥലങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നാല് സ്ഥലങ്ങളിലായി എട്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയത്.
ഇറാനിയൻ ഭീകര ഗ്രൂപ്പുകളുമായി സഹകരിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമ്മിക്കാൻ ഹിസ്ബുള്ള പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിനെതിരായ ആക്രമണങ്ങളിൽ ഹിസ്ബുള്ള ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി ഡ്രോൺ വ്യവസായവും ഉൽപാദനവും വികസിപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സൈനിക പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഇസ്രായേലിനെതിരായ ആക്രമണങ്ങളിൽ ഹിസ്ബുള്ള പലസ്തീൻ ഹമാസ് ഗ്രൂപ്പിനെ സഹായിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
നേരത്തെ 2023 ഒക്ടോബർ 8 ന് ഗാസയിലെ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ലെബനൻ തീവ്രവാദ സംഘം അതിർത്തി കടന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തിയാണ് ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്ക് മറുപടി നൽകിയത്.
നൂറുകണക്കിന് സാധാരണക്കാർ ഉൾപ്പെടെ ലെബനനിൽ 4,000-ത്തിലധികം ആളുകൾ സംഘർഷത്തിൽ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാറിനുശേഷം ഇസ്രായേലി ആക്രമണങ്ങളിൽ 190 പേർ കൊല്ലപ്പെടുകയും 485 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈ വർഷം ഏപ്രിലിൽ ലെബനൻ സർക്കാർ അറിയിച്ചു.
നേരത്തെ, ഗാസയിലും ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഖാൻ യൂനിസിൽ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടതായി നാസിർ ആശുപത്രി അറിയിച്ചു.
















