ടോക്കിയോ: വെള്ളിയാഴ്ച ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു സ്വകാര്യ ജാപ്പനീസ് ലാൻഡർ തകർന്നുവീണു. ടോക്കിയോ ആസ്ഥാനമായുള്ള കമ്പനിയായ ഐസ്‌പേസ്, ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം ദൗത്യം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.
ലോഞ്ച് കൺട്രോളർമാർ ലാൻഡറുമായി ബന്ധപ്പെടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു സന്ദേശവും ലഭിച്ചില്ല. അതിനുശേഷം അവർ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞു. മിനി റോവറുമായി ബഹിരാകാശ പേടകം ചന്ദ്രനിൽ ഇറങ്ങുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ആശയവിനിമയം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതുവരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഇറങ്ങുന്ന പ്രക്രിയ സുഗമമായി നടക്കുന്നതായി കാണാമായിരുന്നു.
അതേ സമയം ദൗത്യത്തിന് സംഭാവന നൽകിയ എല്ലാവരോടും ഐസ്‌പേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ തകേഷി ഹകമാഡ ക്ഷമാപണം നടത്തി. ഐസ്‌പേസിന്റെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായിരുന്നു ഇത്. ചന്ദ്രനിലെത്താനുള്ള കമ്പനിയുടെ ആദ്യ ശ്രമവും രണ്ട് വർഷം മുമ്പ് പരാജയപ്പെട്ടിരുന്നു. അതിനുശേഷം അതിന്റെ ലാൻഡറിന് ‘റെസിലിയൻസ്’ എന്ന് പേരിട്ടു.
ചന്ദ്രനിലെ മണ്ണ് ശേഖരിക്കാൻ ഒരു കോരിക ഘടിപ്പിച്ച ഒരു റോവറും, ചന്ദ്രന്റെ പൊടി നിറഞ്ഞ പ്രതലത്തിൽ സ്ഥാപിക്കാൻ ഒരു സ്വീഡിഷ് കലാകാരൻ രൂപകൽപ്പന ചെയ്ത ഒരു ചുവന്ന ടോയ് വീടും റെസിലിയൻസ് വഹിച്ചിരുന്നു.
ഒരേ പ്രശ്നം തന്നെയാണോ രണ്ട് ദൗത്യങ്ങളും പരാജയപ്പെടാൻ കാരണമായോ എന്ന് പറയാൻ ഇപ്പോൾ കഴിയില്ലെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം കൂടുതൽ ചാന്ദ്ര ദൗത്യങ്ങളിൽ കമ്പനി പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
















