ന്യൂദൽഹി: പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകളുടെ കുറവാണ് വരുത്തി സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.50% എന്ന നിലയിലെത്തി. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളര്‍ച്ചയ്‌ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്‌ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ (FY2025–26) രണ്ടാം ധന നയ യോഗത്തിലെ (MPC) തീരുമാനങ്ങൾ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപിച്ചത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഒരു ശതമാനം കുറച്ചു. നിലവിലെ നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനായാണ് താഴ്‌ത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ധനനയത്തിലും പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തിയിരുന്നു. ഇത്തവണയും ആർ.ബി.ഐ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തുമെന്നായിരുന്നു വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുകയാണ്. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യത ആര്‍ബിഐ കണക്കിലെടുത്തു.
ആഗോള തലത്തിലെ ദുര്‍ബല സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇതോടെ മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 6.5ശതമാനവും രണ്ടാം പാദത്തില്‍ 6.7 ശതമാനവും മൂന്നാം പാദത്തില്‍ 6.6 ശതമാനവും നാലാം പാദത്തില്‍ 6.3 ശതമാനവും വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ റിസർവ് ബാങ്ക് പലിശ കുറയ്‌ക്കുന്നതിന് ആനുപാതികമായി ബാങ്കുകൾ പലിശ കുറയ്‌ക്കണമെന്നില്ല. വേരിയബിൾ ഇന്ററസ്റ്റ് റേറ്റ് പിന്തുടരുന്ന വായ്പാ പലിശയിലാണ് ആർ.ബി.ഐ ധനനയം സ്വാധീനം ചെലുത്തുക. അതേ സമയം കഴിഞ്ഞ തവണ ആർ.ബി.ഐ റിപ്പോ നിരക്ക് കുറച്ചപ്പോൾ പല ബാങ്കുകളും തങ്ങളുടെ പലിശ കുറച്ചിരുന്നു. ഉദാഹരണമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവ ഏപ്രിലിൽത്തന്നെ പലിശ നിരക്കുകൾ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: