യാത്രയ്‌ക്കായി ആലോചിക്കുമ്പോഴെല്ലാം മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനാകും നാം തീരുമാനിക്കുക. സുഖസൗകര്യങ്ങള്‍ കണക്കിലെടുത്തു മാത്രമല്ല, ഈ തെരഞ്ഞെടുപ്പ്. സംശുദ്ധവും ഹരിതാഭവുമായ ഭാരതത്തെക്കൂടിയാണ് അതിലൂടെ നാം ഒപ്പം ചേര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 700 കോടിയിലധികം പേരാണ് യാത്രയ്‌ക്കായി ഇന്ത്യന്‍ റെയില്‍വേ തെരഞ്ഞെടുത്തത്. ഇതു നമ്മുടെ ജീവിതരേഖയാണ്; നല്ല നാളേയ്‌ക്കായുള്ള ഹരിതപ്രതീക്ഷയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാമൃതലക്ഷ്യങ്ങളിലേക്ക്, 2070 ഓടെ നെറ്റ് സീറോയിലേക്ക്, ചെന്നെത്താന്‍ ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ സഹായിക്കുന്നു. ബഹുമുഖ സമീപനത്തിലൂടെയാണ് റെയില്‍വേ ഇതു സാധ്യമാക്കുന്നത്. റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കു യാത്ര മാറ്റുന്നതും സംശുദ്ധവും ഹരിതാഭവുമായ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതുമാണ് അതിനായുള്ള വഴികള്‍. ഈ സംയുക്ത ശ്രമങ്ങള്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ കാര്‍ബണ്‍രഹിതമാക്കാന്‍ സഹായിക്കുന്നു.
പുരോഗതിയുടെ പാത: റോഡില്‍നിന്ന് റെയില്‍പ്പാതയിലേക്ക്
2013-14 ല്‍, റെയില്‍വേ ഏകദേശം 1055 ദശലക്ഷം ടണ്‍ ചരക്കാണ് വിവിധിയിടങ്ങളിലേക്കു കൊണ്ടുപോയത്. 2024-25ല്‍ ഇത് 1617 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ചരക്കുനീക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേയായി ഇന്ത്യന്‍ റെയില്‍വേ മാറി. വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം, റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മാറ്റം നമ്മുടെ രാജ്യത്ത് 143 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം ഒഴിവാക്കാന്‍ സഹായകമായി. 121 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണിത്.
റെയില്‍പ്പാതയിലൂടെയുള്ള ചരക്കുനീക്കത്തിനു റോഡ് മാര്‍ഗമുള്ളതിന്റെ പകുതിയോളം മാത്രമാകും ചെലവാകുക. ഇതിനര്‍ഥം വ്യവസായങ്ങള്‍ക്കു മാത്രമല്ല, സമ്പൂര്‍ണ സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ലാഭമാണ് ഇതേകുന്നത് എന്നാണ്. കഴിഞ്ഞ ദശകത്തില്‍ ലോജിസ്റ്റിക്‌സ് ചെലവില്‍ 3.2 ലക്ഷം കോടി ലാഭിക്കാന്‍ ഈ മാറ്റം സഹായിച്ചു.
ട്രക്കുകളെ അപേക്ഷിച്ച് 90 ശതമാനം കുറവ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് റെയില്‍വേ പുറന്തള്ളുന്നത് എന്നതിനാല്‍ സംശുദ്ധമാര്‍ഗം കൂടിയാണിത്. അതായത്, നമ്മുടെ ആകാശത്തെ മലിനവായു കുറയുകയും നമുക്കുള്ള ശുദ്ധവായു കൂടുകയും ചെയ്യുമെന്നു സാരം. ഈ മാറ്റത്തിലൂടെ നാം ലാഭിച്ചത് 2857 കോടി ലിറ്റര്‍ ഡീസലാണ്. അതായത് ഇന്ധനച്ചെലവില്‍ ഏകദേശം 2 ലക്ഷം കോടിയുടെ ലാഭം.
ഹരിത പാതകളും കരുത്തുറ്റ രാഷ്‌ട്രവും
ഭാരതം ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കാന്‍ നമ്മുടെ ഗതാഗതമേഖലയെ വൈദ്യുതവത്കരിക്കേണ്ടത് തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. 2014നു മുമ്പുള്ള 60 വര്‍ഷം, ഇന്ത്യന്‍ റെയില്‍വേ വൈദ്യുതവത്കരിച്ചത് 21,000 കിലോമീറ്റര്‍ ട്രാക്കാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ നാം
വൈദ്യുതിവത്കരിച്ചത് 47,000 കിലോമീറ്റര്‍ പാതയും. ഇന്നു നമ്മുടെ ബ്രോഡ്ഗേജ് ശൃംഖലയുടെ 99 ശതമാനവും വൈദ്യുതവത്കരിച്ചു.
സ്റ്റേഷനുകള്‍, നിര്‍മാണശാലകള്‍, പണിപ്പുരകള്‍ എന്നിവയ്‌ക്കായി റെയില്‍വേ കൂടുതലായി ഹരിതോര്‍ജം ഉപയോഗിക്കുന്നു. ട്രെയിനോടിക്കുന്നതിനു കൂടുതല്‍ ഹരിതോര്‍ജം ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം ഇന്ത്യയെ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കു നയിക്കും.
ചരക്കുനീക്കത്തിലെ വിപ്ലവം
ഈ മുന്നേറ്റത്തിനു കരുത്തേകുന്നതിനായി, ചരക്കുഗതാഗതത്തിനു
മാത്രമായി രൂപകല്‍പ്പന ചെയ്ത വൈദ്യുതവത്കരിച്ചതും ഉയര്‍ന്ന ശേഷിയുള്ളതുമായ റെയില്‍വേപ്പാതകളായ, സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ (ഉലറശരമലേറ എൃലശഴവ േഇീൃൃശറീൃെ ഉഎഇ) ഭാരതം സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ 2741 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ഡിഎഫ്‌സി, റോഡിലെ തിരക്കും ഡീസല്‍ ഉപഭോഗവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഗണ്യമായി കുറയ്‌ക്കുന്നു.
ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പോലുള്ള ആധുനിക, ‘സീറോ-എമിഷന്‍’ സാങ്കേതികവിദ്യയും ഭാരതം സ്വീകരിക്കുന്നു. ഹരിയാനയിലെ ജീന്ദിനും സോനീപത്തിനും ഇടയില്‍ ഓടുന്ന ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ 2600 യാത്രക്കാരെ വഹിക്കും. ലോകത്തിലെ ഏറ്റവും കരുത്തുറ്റതും നീളമേറിയതുമായ ഹൈഡ്രജന്‍ ട്രെയിനാകും ഇത്.
സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും
സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്ത്വവും കൈകോര്‍ത്തു മുന്നേറേണ്ടതുണ്ടെന്നു തെളിയിക്കുകയാണ് ഭാരതം. ലോകബാങ്കിന്റെ ‘ലോജിസ്റ്റിക്
സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2023’ അനുസരിച്ച്, ഭാരതം 38-ാം സ്ഥാനത്താണ്. 2014നു ശേഷം 16 സ്ഥാനങ്ങളുടെ കുതിപ്പ്. റെയില്‍വേ വൈദ്യുതീകരണത്തിന്റെ വികാസം, ചെലവുകളും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറച്ചു. ഇതു വേഗതയും ശേഷിയും വര്‍ധിപ്പിച്ചു. ഇത് ഭാരതത്തെ ലോകോത്തര ലോജിസ്റ്റിക്‌സ് നിലവാരത്തിനു വളരെ അടുത്തെത്തിച്ചു.
റെയില്‍വേ നെറ്റ് സീറോയിലേക്ക്
ഇന്ത്യന്‍ റെയില്‍വേ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നത് 2030 ആണ്. വൈദ്യുതവത്കരണം വേഗത്തില്‍ നടപ്പാക്കിയതും റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കു ചരക്കുനീക്കം വലിയ തോതില്‍ മാറുന്നതും കാരണം, 2025ല്‍ത്തന്നെ ഭാരതം റെയില്‍വേ നെറ്റ് സീറോ (സ്‌കോപ്പ് 1) ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്.
ഈ ലോക പരിസ്ഥിതിദിനത്തില്‍, സുസ്ഥിര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യന്‍ റെയില്‍വേ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. വൈദ്യുതവത്കരിച്ച ഓരോ ട്രാക്കും, സ്ഥാപിച്ചിട്ടുള്ള ഓരോ സൗരോര്‍ജ പാനലും, റോഡിലൂടെയല്ലാത്ത ഓരോ ചരക്കു കണ്ടെയ്നറും നമ്മുടെ ജനങ്ങള്‍ക്കും ഭൂമിക്കുമുള്ള ശുഭപ്രതീക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: