പത്തനംതിട്ട: ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച നാച്ചുറല്‍ ഫാമിങ് മിഷന്റെ ഫണ്ട് തട്ടാന്‍, രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നവര്‍ക്കും സംസ്ഥാന കൃഷി വകുപ്പ് ജൈവ കൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു. കേരളത്തിലെ 30% കാര്‍ഷിക മേഖല ജൈവ കൃഷിയിലേക്ക് മാറിയെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കുന്നില്ലെന്നും ജൈവ കൃഷി രീതിയാണ് തുടരുന്നതെന്നുമുള്ള സത്യപ്രസ്താവന കര്‍ഷകരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവ ഗ്രാമങ്ങള്‍ രൂപീകരിക്കുക, പരിസ്ഥിതി സന്തുലനം നില നിര്‍ത്തുക, പരമ്പരാഗത കൃഷി അറിവുകള്‍ വരും തലമുറയിലേക്കു പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. മന്ത്രാലയത്തിനു കീഴില്‍ ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് പങ്കാളിത്ത ഗാരന്റി സംവിധാനം അഥവാ പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം ഓഫ് ഇന്ത്യ (പിജിഎസ്) ആരംഭിച്ചത്. എന്നാല്‍, പിജിഎസ് ഗ്രൂപ്പുകള്‍ രൂപീകരിക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യം ഒരുക്കാതെയുമാണ് കര്‍ഷകരില്‍ നിന്ന് സത്യപ്രസ്താവന ഒപ്പിട്ടു വാങ്ങി ജൈവ കൃഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാനാണ് ഓരോ കൃഷി ഓഫീസര്‍ക്കും നിര്‍ദേശം. ജൈവ കൃഷി മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഇതുമായി ബന്ധപ്പെട്ട സമിതികളില്‍ ഒന്നിലും ഉള്‍പ്പെടുത്താന്‍ സംസ്ഥാന കൃഷി വകുപ്പ് തയാറാകുന്നുമില്ല. കൃഷി വകുപ്പിലെയും കേരള കാര്‍ഷിക സര്‍വകലാശാലയിലെയും ഒരു വിഭാഗവും പ്ലാനിങ് ബോര്‍ഡും ജൈവ കൃഷിക്ക് എതിരാണുതാനും.
രവീന്ദ്രവര്‍മ്മ അംബാനിലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: