കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച കൃഷി വിജ്ഞാന കേന്ദ്ര(കെവികെ) മായി തെരഞ്ഞെടുത്തു. ലക്ഷദ്വീപിന് ഓര്‍ഗാനിക് ടെറിടറി പദവി നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, കടല്‍പായല്‍ കൃഷി, കൂടുമത്സ്യകൃഷി, പഴം- പച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷദ്വീപ് കെവികെയെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (നാസ്)- ധനുക പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
ലക്ഷദ്വീപ് കൃഷിവകുപ്പുമായി സഹകരിച്ച്, 10 ദ്വീപുകളിലായി കര്‍ഷകരെ ജൈവകൃഷി രീതികള്‍ സ്വീകരിക്കുന്നതിനുള്ള കെവികെയുടെ നടപടികളെ തുടര്‍ന്ന് 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സിഎംഎഫ്ആര്‍ഐയുടെ തദ്ദേശീയ സാങ്കേതികവിദ്യ ജനകീയമാക്കി ദ്വീപില്‍ കടല്‍പായല്‍ കൃഷി പ്രോത്സാഹിപ്പിച്ചതും അംഗീകാരം നേടാന്‍ വഴിയൊരുക്കി. നാളികേര വികസനം, മത്സ്യക്കൃഷി എന്നീ മേഖലകളില്‍ ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകരമായ പദ്ധതികള്‍ പുരസ്‌കാര നേട്ടത്തില്‍ നിര്‍ണായകമായി. ഫ്രണ്ട്സ് ഓഫ് കോക്കനട്ട് എന്ന പേരില്‍ നാളികേര വികസന രംഗത്ത് നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കി. ഇതുവഴി ദ്വീപുവാസികള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി.
കവരത്തിയില്‍ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യ ഹാച്ചറി മത്സ്യകൃഷിയുടെ വളര്‍ച്ചക്ക് ഗുണകരമായി. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്വീപില്‍ കൂടുമത്സ്യ കൃഷി വ്യാപിപ്പിച്ചതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബദല്‍ ഉപജീവനമൊരുക്കാനായി.
സിഎംഎഫ്ആര്‍ഐയുടെ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയുടെ പിന്തുണയോടെ എല്ലാ വര്‍ഷവും ഏകദേശം 2000 വീടുകളില്‍ പച്ചക്കറി, പഴം കൃഷി പ്രോത്സാഹിപ്പിച്ചു. കര്‍ഷകര്‍ക്ക് നിര്‍ണായക കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതിനും കാര്‍ഷിക ആസൂത്രണത്തിനും ഓട്ടൊമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. ലക്ഷദ്വീപ് കെവികെ മേധാവി ഡോ. പി.എന്‍. ആനന്ദിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക വ്യാപന പരിപാടികള്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: