അഹമ്മദാബാദ്: ഐ പി എല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ആറു റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
സ്‌കോര്‍: ബംഗളൂരു 190/9 പഞ്ചാബ് 184/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. തകര്‍പ്പന്‍ തുടക്കമാണ് പഞ്ചാബിന് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും വെടിക്കെട്ട് ബാറ്റിംഗ് നടത്തി. നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.19 പന്തില്‍ 24 റണ്‍സെടുത്താണ് പ്രിയാന്‍ഷ് ആര്യ പുറത്തായത്. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചെങ്കിലും ബംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും (26) നായകന്‍ ശ്രേയസ് അയ്യരേയും (ഒന്ന്) പുറത്താക്കിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു.
30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന് മികച്ച രീതിയില്‍ ബാറ്റ് വീശിയത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. എന്നാല്‍ ആറ് റണ്‍സകലെ പഞ്ചാബിന് കിരീടം നഷ്ടമായി. ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലി മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്.നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തു. ഐപിഎലില്‍ കളിച്ച നാലാമത്തെ ഫൈനലിലാണ് ആര്‍സിബിയുടെ കന്നിക്കിരീടം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: