കൊല്ലം: മുടി വെട്ടിയില്ലെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ 14 പേരെ സ്കൂളിന്പുറത്താക്കിയെന്ന് പരാതി. ഉമയനല്ലൂര്‍ മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി മുന്നോട്ട് വന്നത്.
ചൊവ്വാഴ്ച കട അവധിയായതിനാല്‍ അടുത്ത ദിവസം മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ആരോപണം. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നില്‍ക്കേണ്ടി വന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുടിവെട്ടാത്തതിന് ആരെയും പുറത്താക്കിയിട്ടില്ലെന്നും സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നില്ക്കാന് ആവശ്യപ്പെട്ടതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം സമാന പരാതി ഉയര്‍ന്നിരുന്നു.സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടി എന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തിയെന്നായിരുന്നു ആരോപണം.
അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. തെറ്റുപറ്റി എന്നും ഇനി ആവര്‍ത്തിക്കില്ലന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് നിയമ നടപടിക്ക് ഒരുങ്ങിയ രക്ഷിതാവ് പരാതി പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: