World

ഗാസയിൽ മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി ഹമാസ് ഭീകരർ : തിരിച്ചടി ശക്തമാക്കുമെന്ന് ഇസ്രായേൽ

ജബാലിയ പ്രദേശത്തുണ്ടായ ഒരു സ്ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Published by

ഖാൻ യൂനിസ് : ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഹമാസ് തീവ്രവാദികൾ മൂന്ന് ഇസ്രായേലി സൈനികരെ വധിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മാർച്ചിൽ ഹമാസുമായുള്ള വെടിനിർത്തൽ അവസാനിച്ചതിനുശേഷം ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസ് നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. തിങ്കളാഴ്ച വടക്കൻ ഗാസയിൽ നടന്ന പോരാട്ടത്തിനിടെയാണ് ഈ സൈനികർ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

എന്നിരുന്നാലും സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സൈന്യം പങ്കുവെച്ചിട്ടില്ല. ജബാലിയ പ്രദേശത്തുണ്ടായ ഒരു സ്ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിനിർത്തൽ നിബന്ധനകൾ ഹമാസ് പാലിച്ചില്ലെന്ന് ആരോപിച്ച് മാർച്ചിൽ ഇസ്രായേൽ സൈനിക നടപടി പുനരാരംഭിച്ചിരുന്നു. കൂടുതൽ ബന്ദികളെ നേരത്തേ മോചിപ്പിക്കുന്നതിനുള്ള കരാർ ഭേദഗതി ചെയ്യാൻ ഹമാസ് വിസമ്മതിച്ചതിനെത്തുടർന്നാണ് വാസ്തവത്തിൽ വെടിനിർത്തൽ തകർന്നത്.

നേരത്തെ 2023 ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലി സിവിലിയന്മാർ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. ഹമാസിന്റെ കസ്റ്റഡിയിൽ ഇപ്പോഴും 58 ബന്ദികൾ ഉണ്ട്, അതിൽ മൂന്നിലൊന്ന് പേരും ജീവിച്ചിരിപ്പുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബാക്കിയുള്ളവരെ വെടിനിർത്തൽ കരാറുകൾ പ്രകാരമോ മറ്റ് നയതന്ത്ര ശ്രമങ്ങൾ വഴിയോ വിട്ടയച്ചു.

ഇസ്രായേൽ സൈനിക നടപടിയിൽ ഇതുവരെ 54,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by