Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Published by

ന്യൂദൽഹി: ദീർഘകാലമായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേ-കായിക മന്ത്രി വി. അബ്ദുറഹിമാൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്തു. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. കാൽ നൂറ്റാണ്ടിലേറെയായി ഒരു പുരോഗതിയും കൈവരിക്കാതെ കിടന്ന പദ്ധതിക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഏകദേശം അര മണിക്കൂറോളം മുഖ്യമന്ത്രി ചർച്ച നടത്തി. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ കത്തും കേന്ദ്ര റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം 12നാണ് കത്ത് നൽകിയത്.

ഇ.ശ്രീധരൻ ദൽഹിയിലെത്തി റെയിൽവേ മന്ത്രിയെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരിക്കും പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി വീശുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക