തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍. ഇന്നലെയും ഒരാള്‍ മരിച്ചു. കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത് പരിശോധന കൃത്യമായതുകൊണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രാണ്‍ ജെഎന്‍1 വകഭേദമായ എല്‍എഫ്7 ആണ് സംസ്ഥാനത്തു വ്യാപിക്കുന്നത്. ഈ വകഭേദത്തിനു തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് 1435 കേസുണ്ട്. 24 മണിക്കൂറില്‍ 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ 3961 കേസുണ്ട്. 50 ശതമാനം രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിലെ കണക്കു പരിശോധിച്ചാല്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 80 ശതമാനവും കേരളത്തിലാണ്.
ഇന്നലെ ഒരാള്‍ കൂടി മരിച്ചത് കൊവിഡ് ബാധിച്ചാണെന്നു സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം മരിച്ചവര്‍ ഒന്‍പതായി. 24 വയസുകാരിയാണ് കൊവിഡ് മൂലം കേരളത്തില്‍ മരിച്ചത്. ഇവര്‍ക്കു കരള്‍ രോഗവും ഉയര്‍ന്ന രക്തസമ്മര്ദവുമുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗശാന്തി നേടുന്നവര്‍ 50 ശതമാനത്തില്‍ താഴെയായി തുടരുകയാണ്.
അതേസമയം ഭയം വേണ്ട, ജാഗ്രത മതിയെന്ന പതിവുപല്ലവി ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി വീണ. കേരളത്തില്‍ കൊവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതിനാലാണ് കേസുകളില്‍ വര്‍ദ്ധനയെന്നാണ് മന്ത്രിയുടെ ന്യായീകരണം. മറ്റ് രോഗങ്ങളുള്ളവര്‍ക്കാണ് കൊവിഡ് ഗുരുതരമാകുന്നത്. അത്തരക്കാര്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതലെടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്ച്ചയുണ്ടോയെന്നു നിരീക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശമുണ്ട്. വൈറസിന് വകഭേദം വന്നിട്ടുണ്ടോയെന്നറിയാനുള്ള സാംപിള്‍ പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: