തിരുവനന്തപുരം: 2018ലെ ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടിയുടെ ഓഖി പാക്കേജ് (തീരദേശ വികസന പാക്കേജ്) ബജറ്റില്‍ മാത്രം. എത്ര തുക വിനിയോഗിച്ചു എന്നതിനു
സര്‍ക്കാരിനു കണക്കുമില്ല.
ഓഖി ദുരന്ത ശേഷം ധനമന്ത്രി തോമസ് ഐസക്കാണ് 2000 കോടിയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. ഇത് വ്യക്തമാക്കുന്ന നിയമസഭാ രേഖകള്‍ ജന്മഭൂമിക്കു ലഭിച്ചു. ഓഖി പാക്കേജില്‍ എത്രരൂപ ചെലവാക്കിയെന്ന് 2024 ജൂലൈയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ‘വിവരങ്ങള്‍ ശേഖരിച്ചുവരുന്നു’ എന്നു മാത്രമാണ് സര്‍ക്കാര്‍ മറുപടി. പാക്കേജ് പ്രഖ്യാപിച്ച് ആറു വര്‍ഷശേഷവും സര്‍ക്കാരിനു പാക്കേജ് സംബന്ധിച്ചു കണക്കില്ല.
അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച തുകയുടെ, ഒരു രൂപ കുറവില്ലാത്ത, കണക്കുപട്ടിക തിരിച്ചു നല്കിയിട്ടുമുണ്ട്. ഇതോടെ ഓഖി പാക്കേജില്‍ ഒരു രൂപ പോലും മത്സ്യത്തൊഴിലാളി വികസനത്തിനായി അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഓഖി ദുരന്ത ബാധിതരുടെ വായ്പയെഴുതിത്തള്ളാന്‍ ഏഴ് വര്‍ഷമായിട്ടും സര്‍ക്കാരിനായിട്ടില്ല. മരണമടഞ്ഞവരുടെയും കാണാതായവരുടെയും വായ്പ വിവരങ്ങള്‍ കളക്‌ട്രേറ്റില്‍ ശേഖരിച്ചു വരുന്നതേയുള്ളൂവെന്നാണ് മറ്റൊരു ചോദ്യത്തിനുള്ള മറുപടി. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 2024-25ല്‍ ഫിഷറീസ് വകുപ്പിനു വിവിധ പ്ലാന്‍ ശീര്‍ഷകങ്ങളില്‍ അനുവദിച്ച 13,016.89 ലക്ഷവും നോണ്‍ പ്ലാന്‍ ശീര്‍ഷകങ്ങളില്‍ അനുവദിച്ച 2,093.57 ലക്ഷവും ചെലവഴിച്ചിട്ടുമില്ല.
വാഗ്ദാനങ്ങള്‍ മാത്രം നല്കി വഞ്ചിക്കുന്നു
കേരളം ഭരിച്ച മുന്നണികള്‍ വാഗ്ദാനങ്ങള്‍ നല്കി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പെരുകി വരുന്ന കടല്‍ അപകടങ്ങളും മത്സ്യത്തൊഴിലാളികളും ജീവന്‍ നഷ്ടവും. മത്സ്യത്തൊഴിലാളിക്ക് അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനു സ്ഥിരം സംവിധാനമില്ല. രക്ഷാ ടഗ്ഗുകളും സ്പീഡ് ബോട്ടുകളുമെല്ലാം കാലഹരണപ്പെട്ടു. ഓഖി പാക്കേജ് എവിടെയെന്ന് അറിയില്ല. പുനര്‍ഗേഹം പദ്ധതി പോലും നിലച്ചു.
എന്‍.പി. രാധാകൃഷ്ണന്‍
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: