India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ഇന്തോ പാക് യുദ്ധത്തിനിടെ ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്‍റെ ഉപദേശകനും മുന്‍ മേജര്‍ ജനറലുമായ ഫസ് ലൂര്‍ റഹ്മാന്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഫസ് ലൂര്‍ റഹ്മാന്‍റെ ഭീഷണി.

Published by

ന്യൂദല്‍ഹി: ഇന്തോ പാക് യുദ്ധത്തിനിടെ ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്റെ ഉപദേശകനും മുന്‍ മേജര്‍ ജനറലുമായ ഫസ് ലൂര്‍ റഹ്മാന്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഫസ് ലൂര്‍ റഹ്മാന്റെ ഭീഷണി. പക്ഷെ ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന്, രണ്ട് ആക്രമണങ്ങളില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളെയും പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളേയും ആക്രമിച്ചെങ്കിലും ബംഗ്ലാദേശ് ഒന്നും ചെയ്തില്ല. മാത്രമല്ല, ഫസ് ലൂര്‍ റഹ്മാന്റെ വെല്ലുവിളിയുമായി ബംഗ്ലാദേശ് സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് യൂനസ് തലയൂരുകയും ചെയ്തു.

ബംഗ്ലാദേശിന്റെ മുന്‍മേജറായ ഫസ് ലൂര്‍ റഹ്മാന്‍ ഇത്തരമൊരു ഭീഷണി ഉയര്‍ത്തിയതിന് പിന്നില്‍ കഴുമ്പുണ്ടോ എന്നായിരുന്നു ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി പിന്നീട് കുറെ ദിവസങ്ങളായി തലപുകച്ചത്. ഒടുവില്‍ അവര്‍ക്ക് ഫസ് ലൂര്‍ റഹ്മാന്റെ ഭീഷണിക്ക് പിന്നിലെ കാര്യം പിടികിട്ടി. ഇത്തരമൊരു ആക്രമണ പദ്ധതി ബംഗ്ലാദേശിന്റെ ലിസ്റ്റില്‍ ഉള്ളത് തന്നെ. ചൈനയും ബംഗ്ലദേശും ചേര്‍ന്നുള്ളതാണ് ഈ ഗൂഢപദ്ധതി. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുക എന്ന പദ്ധതി.

ഈ പദ്ധതിക്ക് ജീവന്‍വെച്ചത് ഈയിടെയാണ്. ഭാവിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബംഗ്ലാദേശ് ഭീഷണി തന്നെയാണെന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണവകുപ്പിന്റെ റിപ്പോര്‍ട്ട്. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് ശേഷം അധികാരം പിടിച്ചെടുത്ത ജമാ അത്തെ ഇസ്ലാമി ചൈനയുമായി ചേര്‍ന്ന് ഇന്ത്യയെ മുറിവേല്‍പിക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുവരികയാണ്. മുഹമ്മദ് യൂനസ് ചൈനയില്‍ മാര്‍ച്ച് മാസത്തില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തുകയുണ്ടായി.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അരികെയായി, ഇന്ത്യ-ചൈന അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്നും കേവലം 12 മുതല‍ 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശത്ത് ബംഗ്ലാദേശിനുണ്ടായിരുന്ന ഒരു പഴയ സൈനികവിമാനത്താവളം വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ മുഹമ്മദ് യൂനസും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തുപോലെ ഇടുങ്ങിയ ഭൂപ്രദേശമാണ് സിലിഗുരി ഇടനാഴി എന്ന് വിളിക്കപ്പെടുന്ന പ്രദേശം. ഈ സിലിഗുരിയില്‍ നിന്നും വെറും 20 കിലോമീറ്റര്‍ മാത്രമാണ് ലാല്‍മോനിര്‍ഹട്ട്.  രംഗപൂര്‍ ഡിവിഷനില്‍ ലാല്‍ മോനിര്‍ഹട്ട് എന്ന പ്രദേശത്താണ് ഈ വിമാനത്താവളം. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന സൈനികവിമാനത്താവളമാണിത്. ഇതാണ് ബംഗ്ലാദേശ് ചൈനയുടെ സാമ്പത്തിക സഹായത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ പദ്ധതിയില്‍ ചൈനയ്‌ക്ക് അതിയായ താല്‍പര്യമുണ്ട്. കാരണം അവിടെ നിന്നും ഇന്ത്യയ്‌ക്കെതിരെ മിസൈല്‍ തൊടുക്കാനും ഡ്രോണുകള്‍ അയയ്‌ക്കാനും എളുപ്പമാണ്. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കാനും നല്ല എളുപ്പമാണ്. ഈ പദ്ധതിയായിരിക്കാം അറിയാതെ ഫസ്ലൂര്‍ റഹ്മാന്‍ വെളിപ്പെടുത്തിയത് എന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. മുഹമ്മദ് യൂനസിന്റെ ക്ഷണപ്രകാരം ഈയിടെ ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ലാല്‍ മോനിര്‍ഹട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബംഗ്ലാദേശിന്റെ സൈനികവിമാനത്താവളം എന്ന് പുറമേയ്‌ക്ക് പറഞ്ഞാലും ചൈനയുടെ ഉപയോഗത്തിന് വേണ്ടിതന്നെയാണ് ബംഗ്ലദേശും മുഹമ്മദ് യൂനസും ഈ സൈനികവ്യോമത്താവളം ഒരുക്കിക്കൊടുക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക