മലപ്പുറം: ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് അഡ്വ. മോഹന്‍ ജോര്‍ജെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിന്റെ മകനും മികച്ച അഭിഭാഷകനും വിദ്യാസമ്പന്നനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസിത കേരളം, വികസിത നിലമ്പൂര്‍ എന്ന ആശയം മുന്നോട്ട് വെച്ചായിരിക്കും നിലമ്പൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുക. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ ആ വെല്ലുവിളി ഏറ്റെടുത്തു. എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്ന വികസനത്തില്‍ ഊന്നിയ രാഷ്ട്രീയമാണോ വോണ്ടത്.
എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ 65 കൊല്ലം നടത്തിയ വികസന വിരുദ്ധ അഴിമതി നിറഞ്ഞ അവസരവാദ രാഷ്ട്രീയമാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് നിലമ്പൂരിലെ ജനങ്ങള്‍ക്കുള്ളത്. മോദി സര്‍ക്കാരിന്റെ 15 വര്‍ഷത്തെ വികസനവും അത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് എത്രമാത്രം അനുഭവവേദ്യമാക്കിയെന്നതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും. എന്‍ഡിഎ ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. എന്‍ഡിഎയുടെ ലക്ഷ്യം രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം സൃഷ്ടിക്കുകയെന്നതും നാടിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയെന്നതുമാണ്. ഈ കാഴ്ച്ചപാടുള്ള എല്ലാവരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: