ഇസ്താംബൂള്‍: സൈനിക വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഉക്രെയ്ന്‍ ‘ഭീകരാക്രമണം’ എന്ന് റഷ്യ തന്നെ വിശേഷിപ്പിച്ച സ്‌പൈഡര്‍ വെബ്’ ആക്രമണപരമ്പരയില്‍ റഷ്യയ്‌ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തിങ്കളാഴ്ച തുര്‍ക്കിയില്‍ രണ്ടാംഘട്ട നേരിട്ടുള്ള സമാധാന ചര്‍ച്ച നടത്തി.
തീര്‍ത്തും നിഷേധാത്മകമല്ലെന്നുമാത്രമാണ് ഇസ്താംബൂളിലെ സിരാഗന്‍ കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് മന്ത്രാലയ വക്താവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.
ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സഹായിയായ വ്ളാഡിമിര്‍ മെഡിന്‍സ്‌കി എന്നിവര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി.
ഞായറാഴ്ച ‘സ്‌പൈഡര്‍ വെബ്’ എന്നു പേരിട്ട രഹസ്യ ആക്രമണത്തില്‍, ഉക്രെയ്ന്‍ നാല് റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചിരുന്നു. ഓപ്പറേഷന് 117 ഡ്രോണുകള്‍ ഉപയോഗിച്ചതായും റഷ്യയുടെ വ്യോമ മിസൈല്‍ വാഹക വിമാനങ്ങളുടെ 34% ത്തിനും സാരമായ കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായും സെലെന്‍സ്‌കി അവകാശപ്പെട്ടു.
റഷ്യന്‍ ടു-95 വിമാനങ്ങളും തകര്‍ന്നതായും പറയുന്നു. പരമ്പരാഗത, ആണവായുധങ്ങള്‍ വിന്യസിക്കാന്‍ ശേഷിയുള്ള Tu-95, Tu-22 M3 ലോംഗ് റേഞ്ച് ബോംബറുകള്‍, A-50 എന്നിവയുള്‍പ്പെടെയുള്ള റഷ്യന്‍ വിമാനങ്ങള്‍ക്ക് ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് റോയിട്ടേഴ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: