തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് കഴിഞ്ഞ നാല് പതിറ്റാണ്ട് നിലമ്പൂരിലെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം. നിലമ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉചിതനായുള്ള വിദ്യാസമ്പന്നനും അനുഭവസമ്പത്തുമുള്ള സ്ഥാനാര്‍ത്ഥിയാണ് അഡ്വ. മോഹന്‍ ജോര്‍ജ് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ചനടത്തി ഏകകണ്ഠമായി എടുത്ത തീരുമാനമാണ് അഡ്വ. മോഹന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും കൃഷ്ണദാസ് പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച അനാവശ്യമായ തെരഞ്ഞെടുപ്പാണ്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ട് അതു മറ്റൊരാള്‍ക്ക് നല്‍കിയതുകൊണ്ടാണ് അന്‍വര്‍ രാജിവച്ചത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അധാര്‍മ്മികമായ രാഷ്‌ട്രീയമാണ് നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. ആറരപതിറ്റാണ്ടായി സിപിഎമ്മും കോണ്‍ഗ്രസും തുടരുന്ന അഴിമതിയുടെ, ജനവിരുദ്ധതയുടെ, വികസന വിരുദ്ധതയുടെ, പ്രീണനത്തിന്റെ രാഷ്‌ട്രീയത്തെ ജനമധ്യത്തില്‍ തുറന്നു കാട്ടും, കൃഷ്ണദാസ് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും പിന്തുടരുന്ന രാഷ്‌ട്രീയത്തിന് ബദലായി വികസിത കേരളം എന്ന ലക്ഷ്യം അവതരിപ്പിച്ചാണ് എന്‍ഡിഎ നിലമ്പൂരില്‍ ജനവിധി തേടുന്നത്. ‘വികസിത കേരളം- വികസിത നിലമ്പൂര്‍’ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് മത്സരിക്കുന്നത്.
വളരെക്കാലമായി അവഗണിക്കപ്പെട്ട മണ്ഡലമാണ് നിലമ്പൂര്‍. യഥാര്‍ത്ഥ വികസനത്തിന് മുന്‍ഗണന നല്കുന്നൊരു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള സമയമാണിത്. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. മലയോര കര്‍ഷകരെയും അടിസ്ഥാന പിന്നാക്ക വിഭാഗങ്ങളെയും ഇരുമുന്നണകളും പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവഗണിച്ചു, കൃഷ്ണദാസ് വിശദീകരിച്ചു.
ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കേണ്‍ഗ്രസില്‍ എന്ത് ചുമതലയാണുണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിപിഎമ്മിന്റെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിരുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.
നിലമ്പൂരിലെ യഥാര്‍ത്ഥ പോരാട്ടം എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലാണ്. എം.എ. ബേബിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ചിരുന്ന് എന്‍ഡിഎയ്‌ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത്, കൃഷ്ണദാസ് പറഞ്ഞു.
മീഡിയ സോഷ്യല്‍ മീഡിയ പ്രഭാരി അനൂപ് ആന്റണി, മീഡിയ കണ്‍വീനര്‍ എസ്. സന്ദീപ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: