കടുങ്ങല്ലൂര്‍(കൊച്ചി): ബിഹാറില്‍ നിന്നും അച്ഛനും അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഒപ്പം എത്തിയ പെണ്‍കുട്ടിയുടെ അനുഭവ കഥ ആറാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ ഇനി കേരളമറിയും. ബിഹാര്‍ ദര്‍ബംഗ സ്വദേശിയായ മുഹമ്മദ് അമീറിന്റെയും രാജിയ ഖാത്തോണിന്റെയും മകളായ ദറക്‌സ പര്‍വീണ്‍ തന്റെ ഉറ്റ സുഹൃത്തായ പുഷ്പയ്‌ക്ക് എഴുതിയ കത്താണ് പാഠപുസ്തകത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയത്. ബിഹാറില്‍ നിന്നും അഞ്ചാം ക്ലാസില്‍ പഠിക്കാന്‍ ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ എത്തിയതാണ് ദറക്‌സ. ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
ദറക്‌സയുടെ അസാമാന്യ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്കിയത് മുന്‍ അദ്ധ്യാപികയായ ഡോ. ജയശ്രീ കുളകുന്നത്തായിരുന്നു. മുന്‍ പ്രധാന അദ്ധ്യാപികയായ മംഗള ഭായിയും ദറക്‌സയ്‌ക്കൊപ്പമുണ്ടായിരുന്നു. തയ്യലിലും ഫാഷന്‍ ഡിസൈനിങ്ങിലുമുള്ള കഴിവ് കണ്ട് മംഗളഭായി തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തു. അഞ്ചാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള തന്റെ അനുഭവങ്ങളാണ് പ്രിയപ്പെട്ട സവീ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലുള്ളത്.
തൊഴിലുമായി ബന്ധപ്പെട്ട ഭാഗത്ത് തൊഴിലിന്റെ രുചി, ഭാഷയുടെയും… എന്ന തലക്കെട്ടിലാണ് കത്ത് പുസ്തകത്തില്‍ 35-ാമത്തെ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്നായി മലയാളം സംസാരിക്കാന്‍ പഠിച്ച ദറക്‌സയുടെ കഴിവ് മറ്റു ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്നതിനായി അദ്ധ്യാപകര്‍ ഉപയോഗിച്ചു. രക്ഷകര്‍ത്താക്കളുമായി ആശയവിനിമയം നടത്താനും അദ്ധ്യാപകര്‍ക്ക് സഹായി ദറക്‌സയായിരുന്നുവെന്ന് കഴിഞ്ഞദിവസം പ്രധാന അദ്ധ്യാപികയായി വിരമിച്ച ബീന ദേവി പറഞ്ഞു. ബിനാനിപുരം ഗവണ്‍മെന്റ് സ്‌കൂളിലെ ‘റോഷ്‌നി’ പദ്ധതി പ്രകാരം ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായിയായി പ്രവര്‍ത്തിക്കുന്നു.
ദറക്‌സയുടെ കഴിവുകള്‍ റോഷ്‌നി പദ്ധതി കോഡിനേറ്റര്‍ കൂടിയായ ഡോ. ജയശ്രീ കുളകുന്നത്ത് പാഠപുസ്തക സമിതി അംഗമായ അദ്ധ്യാപകന്‍ പാലക്കാട് സ്വദേശി നാരായണന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം കഴിഞ്ഞ വര്‍ഷം ബിനാനിപുരം സ്‌കൂളില്‍ എത്തുകയും ദറക്‌സയുടെ കത്ത് പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു. മുഹമ്മദ് സമീറും മുഹമ്മദ് ആദിലുമാണ് ദറക്‌സയുടെ സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: