തിരുവനന്തപുരം: കടല്‍ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുമ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥിരം സംവിധാനമില്ലാതെ സംസ്ഥാനം. ഓഖി ദുരന്തത്തിന് ശേഷം ബജറ്റില്‍ പ്രഖ്യാപിച്ച 2000കോടി കടലാസില്‍ മാത്രം.
മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം എത്രയും പെട്ടെന്ന് സൃഷ്ടിക്കും എന്നുപറഞ്ഞാണ് 2018ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഓഖി ദുരന്ത പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തീരദേശ വികസന പാക്കേജിന്റെ വിശദ പദ്ധതിരേഖ (ഡിപിആര്‍) ആഗോള അംഗീകാരമുള്ള ഏജന്‍സിയെക്കൊണ്ട് തയാറാക്കുന്നതിന് 10 കോടിയും വകയിരുത്തി. എന്നാല്‍ വിശദ പദ്ധതിരേഖപോലും പൂര്‍ണമായില്ല. അതിനുശേഷം ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പൊലിയുന്നത് ഇന്നും നിത്യസംഭവം.
കടലില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ നേവിയോ കോസ്റ്റ് ഗോര്‍ഡോ ആണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അല്ലെങ്കില്‍ ട്രോളിങ് ബോട്ടുകളോ മറ്റ് മത്സ്യത്തൊഴിലാളികളോ രക്ഷാപ്രവര്‍ത്തനം നടത്തണം. ഓഖി പാക്കേജില്‍ മറൈന്‍ ആംബുലന്‍സ് ഉള്‍െപ്പടെ ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കട്ടപ്പുറത്തുള്ള മറൈന്‍ ആംബുലന്‍സ് പോലും കടലില്‍ ഇറക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അവര്‍ക്ക് രക്ഷയായത് ട്രോളിങ് ബോട്ടുകളാണ്. ട്രോളിങ് നിരോധനം വരുന്നതോടെ ഇവരുടെ സുരക്ഷയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കില്ല. എല്ലാവര്‍ഷവും ട്രോളിങ് നിരോധന കാലത്ത് ഏതെങ്കിലും ട്രോളിങ് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് സുരക്ഷ ഒരുക്കുന്നത്. ഇത് പലപ്പോഴും അപകട സമയത്ത് എത്താറില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: