നവാഗതര്‍ക്കു ആശംസകള്‍. പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാലയങ്ങള്‍ കവാടം തുറക്കുന്ന ഇന്ന്, നവാഗതരായ വിദ്യാര്‍ഥികള്‍ മാത്രമല്ല സംസ്ഥാനം തന്നെ പുതിയൊരു തുടക്കത്തിന്റെ പടിക്കലാണ്. മാറുന്ന കാലത്തിന്റെ കാല്‍ വയ്പാണിത്. ഓരോ വര്‍ഷവും അത് അങ്ങനെതന്നെ ആണെങ്കിലും ഈ വര്‍ഷത്തിന് പ്രത്യേകതയുണ്ട്. കേവലം ബൗദ്ധികമായ വളര്‍ച്ചയ്‌ക്ക് അപ്പുറം സാംസ്‌കാരികവും മാനസികവും സ്വത്വാധിഷ്ഠിതവുമായ വളര്‍ച്ചയിലേയ്‌ക്കും തിരിച്ചറിവിലേയ്‌ക്കും തലമുറകളെ നയിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇന്നിന്റെ ആവശ്യം. ആ നിലയിലേയ്‌ക്ക് കണ്ണും മനസ്സും തുറക്കാന്‍, വിദ്യാഭ്യാസ രംഗം ഭരിക്കുന്നവര്‍ തയ്യാറാവേണ്ടിയിരിക്കുന്നു. വിജയശതമാനം പെരിപ്പിച്ചുകാട്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താനായിരിക്കണം ശ്രമം. അത് സാധിക്കണമെങ്കില്‍ അതിനു പറ്റിയ അന്തരീക്ഷം വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ഉണ്ടാവണം.
കടന്നുപോയ ഏതാനും വര്‍ഷം കണ്ട സാംസ്‌കാരിക അധപ്പതനത്തിന്റെയും ക്രിമിനലിസത്തിന്റെയും അലയൊലി, വിദ്യാഭ്യാസ മേഖലയെയും ഗ്രസിച്ചിരുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയുടെ നീരാളിക്കൈകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കുടുംബങ്ങളില്‍വരെ എത്തുന്നത് നാം കണ്ടു. ഭീതിദമായ ഈ അന്തരീക്ഷത്തെ, നിയമ പരിപാലന സംവിധാനംകൊണ്ട് മാത്രം നേരിടാനാവില്ല. സമൂഹം സാീസ്‌കാരികമായി ഉണരുകയും ഉയരുകയും ചെയ്യണം. ആ പ്രക്രിയ തുടങ്ങേണ്ടത് പുതിയ തലമുറയില്‍ നിന്നാണ്. അതിനും അടിത്തറയാകേണ്ടത് വിദ്യാലയങ്ങളാണ്. അവിടെയാണ് സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി. കുടുംബങ്ങളില്‍ നിന്നു തുടങ്ങി, വിദ്യാലയങ്ങളിലൂടെ ഉറപ്പിക്കുന്ന അത്തരം സംവിധാനത്തില്‍ അധ്യാപകര്‍ക്കും വിദ്യാലയ അധികൃതര്‍ക്കും കാര്യമായ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. അവര്‍ക്ക് സര്‍ക്കാരിന്റെ ശക്തവും വ്യക്തവുമായ പരിരക്ഷ ലഭ്യമാവുകയും വേണം. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കുന്നത് ശിക്ഷിക്കലല്ല, തെറ്റ് തിരുത്തലാണ്. അത് രക്ഷിതാക്കളും തിരിച്ചറിയുകയും വേണം. ഇത്തരം പൊതുവായ സമീപനമാണ് ഇന്നിന്റെ ആവശ്യം.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതിയാണ് വിദ്യാഭ്യാസ മേഖല ഭരിക്കുന്നവര്‍ ആദ്യം കാണിക്കേണ്ടത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും ചിന്തകരും നല്‍കിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്ര വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിയെ, രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തള്ളിക്കളയുന്നത് വരുംതലമുറകളോട് ചെയ്യുന്ന വഞ്ചനയായിരിക്കും. നല്ലതിനെ നല്ലതെന്ന് അംഗീകരിക്കുന്നത് കീഴടങ്ങലല്ല. തിരിച്ചറിവാണ്. അത് നമ്മുടെ ഭരണ നേതൃത്വത്തിന് ഉണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: