ന്യൂദല്‍ഹി: ഇന്ത്യാ-പാക് യുദ്ധം പോലുള്ള ദേശീയവിഷയങ്ങളില്‍ ഭരണപ്രതിപക്ഷമേന്യ ഐക്യം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ ഭരണപ്രതിക്ഷ ഐക്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും എഐഎംഐഎമ്മിന്റെ ഒവൈസിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിയും സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തുള്ളതെന്ന് സോഷ്യല്‍മീഡിയില്‍ മറുപടി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെടാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഭരണപ്രതിപക്ഷ ഐക്യം വേണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യമുയര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ ശ്രമഫലമായി വിദേശരാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ന്യായീകരിച്ച് സംസാരിക്കുന്നത് ഭരണപാര്‍ട്ടിയിലെ അംഗങ്ങളേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളാണ്. എന്തിന് ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ച കൊളംബിയ എന്ന രാജ്യം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വാദമുഖങ്ങള്‍ കേട്ട് അവരുടെ ഇന്ത്യയെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവന പോലും പിന്‍വലിച്ചിരുന്നു.
പാകിസ്ഥാനെ ഇന്ത്യ അനുകരിക്കണമെന്നാണ് ഖാര്‍ഗെയുടെ മറ്റൊരു അഭിപ്രായം. പാകിസ്ഥാന്‍ പോലും പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു എന്നതാണ് ഖാര്‍ഗെ ഉയര്‍ത്തുന്ന വാദം. എങ്കില്‍ പാകിസ്ഥാനെ അനുകരിച്ച് അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയും ആരംഭിക്കണമോ എന്ന പരിഹാസച്ചോദ്യങ്ങളാണ് ഈ പ്രസ്താവനയ്‌ക്ക് മറുപടിയായി സമൂഹമാധ്യമത്തില്‍ ഉയരുന്നത്.
ഇന്ത്യയുടെ ഏതാനും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന സംയുക്തസേനാമേധാവി അനില്‍ ചൗഹാന്റെ പ്രസ്താവന പുറത്തുവന്നതിന് ശേഷം ഖാര്‍ഗെ ആഹ്ളാദത്തിലാണ്. ഇന്ത്യയുടെ നഷ്ടങ്ങളാണെന്ന് തോന്നുന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേശും ഖാര്‍ഗെയും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്‌ത്തി എന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫിന്റെ അവകാശവാദം തെറ്റാണെന്നും അനില്‍ ചൗഹാന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, വിമാനങ്ങളുടെ നഷ്ടമല്ല, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ സംഭവിച്ച ചില പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യന്‍ സേനയുടെ വിജയമെന്ന് അനില്‍ ചൗഹാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: