മലപ്പുറം: മുസ്ലിംലീഗ് നേതൃയോഗത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍. നേതാക്കളില്‍ പലര്‍ക്കും ധിക്കാരമാണ്. അന്‍വര്‍ വിഷയത്തില്‍ സതീശന്‍ അനാവശ്യ വാശി കാണിച്ചെന്നും വിമര്‍ശനമുയര്‍ന്നു.പ്രതിപക്ഷ നേതാവിന് ഏകാധിപത്യ പ്രവണതയാണ്. അന്‍വര്‍ വിഷയം നീട്ടി കൊണ്ടു പോയി പ്രശ്‌നം വഷളാക്കി. പ്രതിപക്ഷ നേതാവ് മുന്നണി മര്യാദ പാലിച്ചില്ല.
മുസ്ലീം ലീഗിന് മുമ്പില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നു. ഇങ്ങനെ പോയാല്‍ വേറെ വഴി പാര്‍ട്ടിക്ക് നോക്കേണ്ടി വരും. കെ എം ഷാജിയും എം കെ മുനീറും അടക്കമുളള നേതാക്കള്‍ സതീശനെതിരെ വിമര്‍ശനമുയര്‍ത്തി. പി കെ കുഞ്ഞാലിക്കുട്ടിയും വിഷയം ഗൗരവതരമെന്ന് അഭിപ്രായപ്പെട്ടു. പിവി അന്‍വറിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി.പ്രശ്‌ന പരിഹാരത്തിന് കെ സി വേണുഗോപാല്‍ അടക്കമുളള നേതാക്കള്‍ വിളിക്കട്ടെ. അപ്പോള്‍ ബാക്കി നോക്കാമെന്നും വിമര്‍ശനം.
അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് മുസ്ലീം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ന്നത്.വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് പിവി അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചത് ശരിയായില്ല. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പിവി അന്‍വറിന്റെ പരസ്യ ഇടപെടല്‍ ഉണ്ടാവരുതായിരുന്നു.
തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തി പിവി അന്‍വര്‍ യുഡിഎഫിനെ വിമര്‍ശിച്ചുവെന്ന് നേതൃയോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അന്‍വര്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ സമാനമായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വിഷയം കൂടുതല്‍ വഷളാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.
ലീഗ് പലഘട്ടത്തിലും അന്‍വറിനെ സഹകരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ് നേതൃത്വം അട്ടിമറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും മുസ്ലിംലീഗ് നേതൃയോഗത്തില്‍ വിമര്‍ശനമുണ്ടായി. നേതൃത്വം തീരുമാനം എടുത്ത ശേഷം പാതിരാത്രി അന്‍വറുമായി കൂടിക്കാഴ്ചയ്‌ക്ക് പോയത് യുഡിഎഫിനാകെ നാണക്കേടായി. അതേസമയം അന്‍വര്‍ മത്സരിച്ചാലും നിലമ്പൂരില്‍ വിജയസാധ്യതയുണ്ടന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: