ന്യൂദൽഹി : 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. 2007 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ അമിത് കുമാർ ആണ് പിടിയിലായത്. ഇയാളുടെ സഹായി ഹർഷ് കൊട്ടക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ ന്യൂഡൽഹിയിലെ ടാക്സ് പേയർ സർവീസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായി ചുമതല വഹിക്കുകയാണ് അമിത് കുമാർ. റവന്യൂ വകുപ്പിൽ നിന്നുള്ള നികുതി സഹായത്തിന്റെ പേരിൽ പരാതിക്കാരനിൽ നിന്ന് 45 ലക്ഷം രൂപ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായി 25 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് സിബിഐ ഉദ്യോഗസ്ഥനെയും സഹായിയെയും കയ്യോടെ അറസ്റ്റ് ചെയ്തത്.
പണം നൽകിയില്ലെങ്കിൽ നിയമപരമായ കാര്യങ്ങളിൽ കുടുക്കുമെന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തി. കനത്ത പിഴ ചുമത്തുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. തുടർന്ന് പരാതിക്കാരൻ സിബിഐയെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഐആർഎസ് ഉദ്യോഗസ്ഥന്റെയും സഹായിയുടെയും നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ദൽഹി, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. സിബിഐ ഇവിടെ നിന്നും നിരവധി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: