വരും തലമുറയിലെ കഥകളി രംഗത്തെ തിരക്കേറിയ താരമായി കലാമണ്ഡലം ഷണ്‍മുഖന്‍ വളരുകയാണ്. ഭംഗിയേറിയ വേഷം, ഉയരം, മുദ്രയുടെ ഭംഗി എന്നിവയാല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സ്ത്രീവേഷവുമായാണ് തുടക്കം. കലാമണ്ഡലം മേജര്‍സെറ്റിന്റെ കഥകളി വഴിയാണ് പലരും ഷണ്‍മുഖനെ അറിയുന്നത്. കേശിനി, ഉഷ, സൈരന്ധ്രി, രണ്ടാം സ്ത്രീവേഷം അങ്ങനെ അവസരങ്ങള്‍ നിറഞ്ഞു. അന്നെല്ലാം ട്രൂപ്പില്‍ ഗോപിയാശാന്‍ ഉണ്ടായിരുന്നു. ഒരുകാലത്ത് കലാമണ്ഡലം ഉണ്ടോ എന്ന് കാണികള്‍ ആരാഞ്ഞിരുന്നു. അത് കൃഷ്ണന്‍നായരാശാനെ ഉദ്ദേശിച്ചായിരുന്നു. പിന്നീട് ഗോപി എന്ന രണ്ടക്ഷരത്തെ ആസ്വാദകര്‍ പ്രതീക്ഷിച്ചിരുന്നു. അക്കാലത്താണ് ഷണ്‍മുഖന്റെ തുടക്കം. ആലപ്പുഴയിലെ ചമ്പക്കരയ്‌ക്കടുത്ത പുല്ലങ്ങടി ഗ്രാമത്തിലായിരുന്നു ഷണ്‍മുഖന്‍ ജനിച്ചത്. അവിടെയുള്ള ഒരു കുടുംബക്ഷേത്രത്തിലായിരുന്നു കഥകളിയെ അടുത്ത് കാണുവാന്‍ തുടങ്ങിയത്. വര്‍ഷത്തില്‍ ഒരു കഥകളി ഉറപ്പായും അവിടെ അരങ്ങേറിയിരുന്നു. അത് കാണാന്‍ മോഹിച്ചിരുന്ന ഒരു ബാല്യം ഷണ്‍മുഖനും ഉണ്ടായിരുന്നു. കുടുംബത്തില്‍ കഥകളി പാരമ്പര്യം ഒന്നുമില്ലെങ്കിലും അത് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് കേരള കലാമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത്. കലാമണ്ഡലത്തില്‍ ചേരുംമുമ്പ് 1990ല്‍ തകഴിയില്‍ കലാനിലയം കരുണാകരക്കുറുപ്പാശാനായിരുന്നു പുറപ്പാട് അരങ്ങേറ്റത്തിന് പാകത്തിനാക്കിയത്. ഒരു വര്‍ഷമായിരുന്നു പഠനം. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. പത്താംതരം പാസായി. പ്ലസ്ടു എന്നത് അന്ന് അവിടെ ഇല്ലായിരുന്നു. ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റാണ് ആകെയുള്ളത്.
കേരള കലാമണ്ഡലം എന്ന സ്ഥാപനവും അവിടെ പഠിച്ചവരും ഭാഗ്യവാന്മാരാണ്. അവിടെനിന്നു ലഭിക്കുന്ന പാഠങ്ങളും പരിചയവും പ്രശസ്തമാണ്. ഒരു ചെറിയ പ്രതിഭാവിലാസം മാത്രം മതി. നന്നാവും. മഹാകവി വള്ളത്തോള്‍, കലാമണ്ഡലത്തേയും കഥകളിയേയും വളര്‍ത്താന്‍ അതികഠിനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്നു. ഷണ്‍മുഖനും ഏതാണ്ട് അക്കാലത്ത് പഠിച്ച പലരും ഇന്ന് കലാമണ്ഡലത്തില്‍ അദ്ധ്യാപകരാണ്. വരുംതലമുറക്കാരായ വിദ്യാര്‍ത്ഥികളെ കഥകളിയുടെ ഭാഷ പഠിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഷണ്‍മുഖന്‍ ഏതാണ്ട് കഥകളിയില്‍ എല്ലാ വേഷവും കെട്ടിയിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഭാഗ്യം. പ്രോത്സാഹനം ഈ കലാകാരന് നാനാഭാഗത്തുനിന്നും ലഭിച്ചിട്ടുമുണ്ട്.
വാഴേങ്കട കുഞ്ചുനായരാശാന്‍ അരങ്ങൊഴിയുന്നതിന് മുമ്പ് ശിഷ്യരോട് പറഞ്ഞുവത്രേ. ഇപ്പോഴും നളചരിതം നാലാം ദിവസം ബാഹുകന്റെ ഭാവം എന്തെന്ന് അറിയുന്നില്ല. ഇന്ന് അരങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ അറിയേണ്ട ഒന്നാണിത്. ഓരോ കഥാപാത്രത്തിനേയും അറിയണം. പഴയകാല ആസ്വദകരില്‍നിന്നു പഠിക്കണം.
വാസുപിഷാരടി ആശാനാണ് ഷണ്‍മുഖന്റെ ഗുരുസ്ഥാനീയന്‍. കലാമണ്ഡലത്തില്‍നിന്നു കോഴ്‌സ് കഴിഞ്ഞിറങ്ങിയ സമയത്ത് അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തില്‍ വാസുപിഷാരടി ആശാനില്‍നിന്നുള്ള ശിക്ഷണം ഒന്നുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. ചാലക്കുടി കഥകളി ക്ലബ് യുവാക്കളെ വളര്‍ത്തുന്ന ഒരു സ്ഥാപനമാണ്. ഷണ്‍മുഖപ്രിയം എന്ന പേരില്‍ 6 ദിവസത്തെ കഥകളി ഒരുക്കി. ഷണ്‍മുഖന്റെ 6 വേഷങ്ങള്‍ അവിടെ അവതരിപ്പിക്കപ്പെട്ടു. അപൂര്‍വം പേര്‍ക്ക് ലഭിക്കാവുന്ന അരങ്ങായിരുന്നു അത്.
ധാരാളം പുരസ്‌കാരങ്ങള്‍ ഈ കലാകാരന് ലഭിച്ചു. വരാനുള്ളതും ഇദ്ദേഹത്തിന്റെ കാലമായിരിക്കും. വേഷഭംഗിയും മുദ്രയുടെ വെടിപ്പും. ആഹാര്യശോഭയും അദ്ദേഹത്തിനാവോളം ഉണ്ട്. ഇനിയാണ് ഷണ്‍മുഖ മുദ്ര. ഒരാള്‍ക്ക് അവസാനശ്വാസം വരെ പഠിക്കേണ്ടതുണ്ട്. അറിയാനുണ്ട്. കഥകളിക്കാരനും മറിച്ചല്ല. ഉന്നതങ്ങളിലേക്ക് ഉയരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: