തൃശൂര്‍: എംപി ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കാനായി താന്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2024 ഒക്ടോബര്‍ മുതല്‍ താന്‍ സമര്‍പ്പിച്ച പദ്ധതികള്‍ ഒന്നും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ഭയമാണ് ഇതിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ലോക്‌സഭ-നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ ഇത്തരം സങ്കുചിത രാഷ്‌ട്രീയ നീക്കങ്ങള്‍ മറികടക്കാം. എല്ലാ സമയത്തും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടയില്‍ 900 ദിനങ്ങളാണ് തെരഞ്ഞെടുപ്പിന്റെ പേരില്‍ അപഹരിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിപ്പോകുന്നു. ഫയലുകള്‍ തടസപ്പെടുന്നു. അഞ്ചു മുതല്‍ ഏഴ് ലക്ഷം കോടി വരെ അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മാത്രം ചെലവ് വരുന്നു. രാജ്യവികസനത്തിന് ഉപയോഗിക്കാവുന്ന പണം നഷ്ടമാവുന്നു. ഇതിനുപുറമേയാണ് രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന ചെലവുകള്‍.
പണം കണ്ടെത്താന്‍ വ്യാപാരികളുടെ മേല്‍ നിര്‍ബന്ധിത പിരിവ് അടിച്ചേല്‍പ്പിക്കപ്പെടുന്നു. മുറുക്കാന്‍ കടക്കാരെപ്പോലും ഭീഷണിപ്പെടുത്തുകയാണ്. പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ പരിസ്ഥിതി മലിനീകരണം നടത്തുന്നു. ഒരു തെരഞ്ഞെടുപ്പ് എന്നതിനൊപ്പം തന്നെ പ്രചരണത്തിന്റെ കാര്യത്തിലും മിതത്വം കൊണ്ടുവരണം. പരമാവധി 15 ദിവസം മതി പ്രചാരണം. പ്ലാസ്റ്റിക്ക് ഉപയോഗിക്കരുത്. ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണം വേണം. രാജ്യത്തിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്തേണ്ട പണം നിരര്‍ത്ഥകമായി ചെലവഴിക്കുകയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വികസനം സ്വപ്‌നം കാണുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് അനിവാര്യമാണ്. ദേശീയ തെര. കമ്മീഷന്‍ എല്ലാക്കാലത്തും ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ പിന്നാലെയാണ്. ഇതുമൂലം ഉണ്ടാകുന്ന അനാവശ്യ ചെലവുകള്‍, മനുഷ്യ വിഭവശേഷിയുടെ പാഴ്‌ചെലവ് എന്നിവ ഭീമമാണ്. തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒപ്പമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണ്. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായ ചര്‍ച്ചക്കും ആശയപ്രചരണത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളോടും വിവിധ പ്രസ്ഥാനങ്ങളോടും ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുന്‍ ഡിജിപി ജേക്കബ് തോമസ്, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്, രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജസ്റ്റിന്‍ ജേക്കബ് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: