നിലമ്പൂർ: അർധരാത്രി വീട്ടിലെത്തി അൻവറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറുമായി കൂടിക്കാഴ്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിക്കാഴ്ച തെറ്റായി പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് ശാസിക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ, അനുനയത്തിന് ഒരു ജൂനിയർ എംഎൽഎയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്നും ചോദിച്ചു. അൻവറിന് മുന്നിൽ വാതിൽ അടച്ചതാണ്, ഇനിയൊരു ചർച്ചയും ഇല്ലെന്ന് പറഞ്ഞതുമാണ്. അതിനിടയിൽ രാഹുൽ പോയത് തെറ്റാണ്. ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തിയിരുന്നു. പിണറായിസത്തിനെതിരേ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് അൻവറിനെ കണ്ടതെന്നാണ് രാഹുലിന്റെ നിലപാട്. പിണറായിക്കെതിരായ അൻവറിന്റെ പോരാട്ടത്തിനൊപ്പമാണ് കോൺഗ്രസ്. തീരുമാനങ്ങൾ വൈകാരികമാകരുതെന്നും പോരാട്ടത്തിന്റെ ലക്ഷ്യം മറക്കരുതെന്നും അൻവറിനോട് പറഞ്ഞു.
പാർട്ടി നിർദേശ പ്രകാരമല്ല അൻവറിനെ കണ്ടത്. അന്‍വറിന്റെ കാലുപിടക്കാനുമല്ല പോയത്. അത് ഇടതു നേതാക്കളുടെ നയമാണെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ച നടത്തുമ്പോൾ എന്താണ് സിപിഎമ്മിനിത്ര ആശങ്ക, അവർ 9 കൊല്ലം കൊണ്ടു നടന്നത് കൂടിക്കാഴ്ച നടത്താൻ കൊള്ളാത്ത ആലെയാണോ എന്നുംരാഹുൽ ചോദിച്ചു. തോൽവി ഭയക്കുന്നത് സിപിഎമ്മാണ് കോൺഗ്രസിന് ഒരു ഭയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: