തൊഴില്‍ രംഗത്ത് നിലനിന്ന ചൂഷണവും തൊഴിലാളികളുടെ ദാരിദ്രാവസ്ഥയും
തൊഴില്‍ നിയമങ്ങളുടേയും മിനിമം കൂലിയുടേയും വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ക്കൂടിയും തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസ,ം പാര്‍പ്പിടം എന്നിവയില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ കൂടിയും അവരുടെ നില മെച്ചപ്പെടുത്തുന്നതിനു പകരം സ്ഥിരമായി സമരങ്ങള്‍ നടത്തിയതിലൂടെ ഉത്പാദന വ്യവസ്ഥ തകരാനിടയായി. ഒരു വ്യവസായം ലാഭകരമാകുമ്പോള്‍ പുതിയ സംരംഭകര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവര്‍ക്കു പണി അറിയാവുന്ന തൊഴിലാളികളെ വേണ്ടിവരും. അവര്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്യും. നിലവിലുള്ള ജോലിക്കാരെ നില നിര്‍ത്താന്‍ ഇപ്പോഴത്തെ തൊഴിലുടമയും വര്‍ധന കൊടുക്കാന്‍ നിര്‍ബന്ധിതരാകും. ഈ രീതിയിലുള്ള സ്വാഭാവികമായ കൂലി വര്‍ധനകള്‍ക്കു പകരം ഒരു പ്രത്യയശാസ്ത്ര വാശിയുടെ പുറത്തു പൂ
ട്ടിക്കുക എന്നത് പോലും സമരങ്ങളുടെ ലക്ഷ്യമായി. അതേ സമയം രാജ്യത്തു മുഴുവന്‍ ഇത്തരം പ്രതിരോധങ്ങള്‍ ഉണ്ടായതുമില്ല. അതുകാരണം നമ്മുടെ നാട്ടിലെ കൃഷിയും വ്യവസായങ്ങളും മറ്റു സംസ്ഥാനങ്ങളോട് മത്സരിക്കാനാവാതെ വിപണിയില്‍ പരാജയപ്പെട്ടു. ഉത്പാദനത്തിനും തൊഴിലിനും സംഭാവന നല്‍കുന്ന സംരംഭകര്‍ക്കു പകരം റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരും ബ്ലേഡ് കമ്പനികളും ലോട്ടറി/ മദ്യ/ വിദ്യാഭ്യാസ കച്ചവടക്കാരും അരങ്ങു വാണു.
സാമ്പത്തിക സംരംഭങ്ങളില്‍ നിക്ഷേപത്തിനുള്ള സാധ്യത നിഷേധിക്കപ്പെട്ടപ്പോള്‍ സമ്പാദ്യം ഭൂമിയില്‍ കേന്ദ്രീകരിച്ചു. ഭൂമി വില ക്രമാതീതമായി വര്‍ധിച്ചു. രണ്ടു പ്രധാന ഉത്പാദന ഘടകങ്ങളായ ഭൂമിയുടെ വിലയും അധ്വാനത്തിന്റെ കൂലിയും ക്രമാതീതമാവുകയും കാലാനുസൃതമായ യന്ത്രവത്കരണം നടക്കാതിരിക്കുകയും ചെയ്തു. നമ്മുടെ ഉത്പാദനക്ഷമത കുറയുകയും മത്സരക്ഷമത നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ നമ്മള്‍ കളി തോല്‍ക്കാന്‍ തുടങ്ങി. കേന്ദ്രം താങ്ങുവില കൂട്ടുന്നതിനനുസരിച്ചു തുടര്‍ച്ചയായി സംസ്ഥാന വിഹിതം കുറയ്‌ക്കുന്ന സര്‍ക്കാരും കര്‍ഷകര്‍ എന്തിനാണ് നെല്ലുണ്ടാക്കുന്നത്, അരി തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയാല്‍ പോരേ എന്ന് ചോദിക്കുന്ന സാംസ്‌കാരിക മന്ത്രിയും ഇപ്പോഴും അവര്‍ക്കു നേരം വെളുത്തിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
മരുഭൂമിയിലെ ചൈനീസ് കമ്പനിയെ കൊണ്ട് നെല്ല് വിളയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎഇ ഭരണകൂടവും ഉത്പാദനം തന്റെ രാജ്യത്തു തന്നെ വാശി പിടിക്കുന്ന ഡോണള്‍ഡ് ട്രമ്പും ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
നിര്‍ണായക ഘടകങ്ങള്‍
1. സാമ്പത്തിക രംഗത്തെ നേതൃത്വത്തേയും അവരുടെ സംഭാവനകളേയും നേതൃശേഷിയുടെ ആവശ്യത്തേയും തിരിച്ചറിയാനും അംഗീകരിക്കാനും ഉള്ള വിമുഖതയും പരാജയവും: വര്‍ഗീസ് കുര്യനെ പോലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി സുവര്‍ണ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ അത്തരക്കാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. അതേസമയം വിഹിതം നല്‍കുന്ന അബ്കാരികളും കോണ്‍ട്രാക്ടര്‍മാരുമൊക്കെ സഹയാത്രികരാവുകയും ചെയ്തു. രാഷ്‌ട്രീയ രംഗത്തേക്ക് ജനങ്ങളുടെ വിഭവങ്ങളും കര്‍മശേഷിയും നേതൃശേഷിയും ഒഴുകിയപ്പോള്‍ അത്തരമൊരു ഒഴുക്ക് സാമ്പത്തിക രംഗത്തേക്ക് ഉണ്ടായില്ല. വികസനകാര്യങ്ങളില്‍ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു പഞ്ചായത്ത് അംഗം പോലുമായിട്ടില്ലാത്ത അദ്ദേഹം അഭിപ്രായം പറയാന്‍ ആരാണെന്ന് മുന്‍ മന്ത്രിസഭയിലെ ഒരു പ്രമുഖ അംഗം ചോദിച്ചത് ഇവിടെ സ്മരണീയമാണ്.
ഇത് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന അച്ചുതണ്ടിന്റെ സാമ്പത്തിക ചക്രവും രാഷ്‌ട്രീയ ചക്രവും തമ്മിലുള്ള വലുപ്പ വ്യത്യാസത്തിനും തുടങ്ങിയ ഇടത്തു തന്നെ വട്ടം കറങ്ങുന്നതിനും കാരണമായി. ഉത്പാദനം നടന്നാല്‍ മാത്രമേ ഉപഭോഗം സാദ്ധ്യമാവുകയുള്ളു എന്നും സമ്പത്തു വര്‍ധിപ്പിച്ചാല്‍ മാത്രമേ വിതരണത്തിന് ഉണ്ടാവുകയുള്ളൂ എന്നുമുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടു.
2. എല്ലാ കാര്യങ്ങളും ദേശസാത്കരിക്കാനുള്ള ത്വര ഒരു ഭാഗത്തുണ്ടായി. അതേസമയം പൊതുമേഖല കെടുകാര്യസ്ഥതയ്‌ക്കും വിഭാഗീയ താത്പര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമുള്ള വേദിയാക്കി മാറ്റപ്പെട്ടു. അസംസ്‌കൃത വസ്തുക്കള്‍ സുലഭമായി ലഭ്യമായിട്ടും കേരാധിഷ്ഠിത വ്യവസായങ്ങള്‍ പോലും പച്ച പിടിച്ചില്ല. കോക്കോനട്ട് കോംപ്ലക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് നശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാനുള്ള വിഭവങ്ങള്‍ പോലും സര്‍ക്കാരിന് ഇല്ലാത്ത കാലത്തു, അതിനു വേണ്ടി പിഎല്‍ 480 പോലുള്ള അമേരിക്കന്‍ പദ്ധതികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായ എഴുപതുകളില്‍, സമരത്തിന്റെ പേരില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുഴുവന്‍ ടവറുകളും ട്രാന്‍സ്ഫോര്‍മറുകളും ജനറേറ്ററുകളും നശിപ്പിക്കപ്പെട്ടു. സ്വകാര്യമേഖലയും പൊതുമേഖലയും ഇല്ലാതാവുന്ന സ്ഥിതി വന്നു.
3.സാമ്പത്തികമായി ഉപയോഗിക്കേണ്ട അവസരങ്ങളെ രാഷ്‌ട്രീയ മുതലെടുപ്പിന് മാത്രം ഉപയോഗിച്ചു. ഉദാരവത്കരണ പ്രക്രിയയെ മനസിലാക്കുന്നതിലും സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടു. ലോകത്തിനു മുഴുവന്‍ വളര്‍ന്നു വരുന്ന ഭാരതീയ വിപണിയില്‍ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് വ്യാപാരക്കരാറുകള്‍ക്കും മറ്റും വിവിധ രാഷ്‌ട്രങ്ങള്‍ മുന്നോട്ടു വരുന്നത്. ഒരു ചുങ്കവുമില്ലാതെ ലഭ്യമായ വിപുലമായ ഈ അഖിലേന്ത്യാ വിപണി കേരളത്തിന് പ്രയോജനപ്പെടുത്താമായിരുന്നു. മൂലധനമാക്കി മാറ്റാവുന്ന ഗള്‍ഫ് സമ്പാദ്യവും അന്തര്‍ദേശീയ പരിചയമുള്ള കര്‍മസേനയും നമുക്ക് എളുപ്പത്തില്‍ ലഭ്യമായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങള്‍ ആരാണ് ആദ്യം ഒരു ട്രില്യണ്‍ ഇക്കോണമി ആവുക എന്ന കാര്യത്തില്‍ മത്സരിക്കുമ്പോള്‍ കേരളം അതൊരു ലക്ഷ്യമായിപ്പോലും ചിന്തിച്ചിട്ടില്ല. ഇപ്പോഴും നമ്മുടെ ദര്‍ശനം കടം വാങ്ങി എല്ലാവര്‍ക്കും ഉയര്‍ന്ന ക്ഷേമ പെന്‍ഷന്‍ നല്‍കുക, അപ്പമുണ്ടാക്കി എറണാകുളത്തു കൊണ്ടുപോയി വില്‍ക്കുക എന്നിവയില്‍ ഒതുങ്ങുന്നു.
4. കോര്‍പ്പറേറ്റുകള്‍ സമ്പദ് വ്യവസ്ഥക്ക് എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് മനസിലാക്കുന്നതിലും അംഗീകരിക്കുന്നതിലും അവയെ വളര്‍ത്തിയെടുക്കുന്നതിലും കേരളം പരാജയപ്പെട്ടു. മൂലധനം സമാഹരിക്കാനും നഷ്ടം വന്നാല്‍ അത് വീതിച്ചു പോകാനും വൈവിധ്യമാര്‍ന്ന കര്‍മകുശലത വളര്‍ത്തിയെടുക്കാനും വ്യക്തിയിലോ കുടുംബത്തിലോ ഉള്ള സമ്പദ് കേന്ദ്രീകരണം പരിമിതപ്പെടുത്താനും കോര്‍പ്പറേറ്റുകള്‍ പോലുള്ള സാമ്പത്തിക സംഘടനാ രൂപങ്ങള്‍ അത്യാവശ്യമാണ്. ദേശീയപാതയുടെ കേരളത്തിലെ പത്തൊമ്പതു റീച്ചുകള്‍ ലേലം ചെയ്തപ്പോള്‍ പതിനെട്ടും അന്യ സംസ്ഥാന കമ്പനികള്‍ കൊണ്ടുപോയി. അധ്വാനവും സംഘടനാ പാടവവും അന്യസംസ്ഥാനക്കാര്‍ക്ക് അടിയറ വെയ്‌ക്കുമ്പോള്‍ നമ്മുടെ സമ്പത്ത് പുറത്തേക്കു ഒഴുകുകയും മുരടിപ്പിന്റെ ആഴം കൂടുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: