കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയോടെ വിലക്കയറ്റത്തില്‍ ഒന്നാമത് എത്തിച്ചതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആരോപിച്ചു. രാജ്യത്ത് 3.6 ശതമാനമാണ് വിലക്കയറ്റ തോത് എങ്കില്‍ കേരളത്തില്‍ അത് 7.3 ശതമാനമാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ് പത്തുവര്‍ഷമായി ചെയ്യുന്നത്. ദേശീയ രംഗത്ത് വിലക്കയറ്റതോത് താഴുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് വിപണി ചലിക്കുന്നത്.
പൊതുവിതരണ ശൃംഖലയെ അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഇനി കഴിയില്ല. വസ്തുതകളുടെ മുന്നില്‍ ഒളിച്ചോടാതെ റോക്കറ്റ് പോലെ കുതിക്കുന്ന വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണം. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വെറും വാചകമടി മാത്രമാണ് നടക്കുന്നത്.
കേരളത്തിന്റെ മുഖമുദ്രയായ കേരോല്‍പ്പന്നമായ വെളിച്ചെണ്ണ വില നിലവില്‍ 350 രൂപയാണ്. ഇപ്പോഴത്തെ നിലയില്‍ അത് 500 വരെ എത്താം. മുളക്, പച്ചക്കറി എന്നിവ വിലയും കുതിക്കുകയാണ്. അഞ്ചു മുതല്‍ പത്തുവരെ കഴിഞ്ഞ ദിവസങ്ങളില്‍ വില വ്യത്യാസം വന്നു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യവിതരണ വകുപ്പ് ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും നോക്കുകുത്തികളായിരിക്കുന്നു. അവശ്യസാധനങ്ങള്‍ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ ജനം ഇവയെ ഉപേക്ഷിച്ച മട്ടാണ്. ഉത്സവകാല വിപണന മേളകളിലുളള ഭക്ഷ്യവകുപ്പ് സ്റ്റാളുകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഒരു കാലത്ത് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തിയ പൊതുവിതരണ ശൃംഖലയെ ദുര്‍ബലമാക്കിയത് സര്‍ക്കാരിന്റെ നയസമീപനങ്ങളാണ്.
നഗരങ്ങളേക്കാള്‍ പണപ്പെരുപ്പ തോത് പലപ്പോഴും കൂടുന്നത് കേരളത്തിലെ ഗ്രാമങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം പച്ചക്കറി വില വിലക്കയറ്റമാണ് ഗ്രാമങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി. ഹോര്‍ട്ടികോര്‍പ്പ് പോലെ പച്ചക്കറി വിതരണത്തിന് പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും വിപണിയില്‍ ഇടപെടുന്നില്ല. ദല്‍ഹി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പലപ്പോഴും വിലക്കയറ്റം തീര്‍ത്തും താണ നിലയിലാണ്. കേരളത്തിലെ ജനങ്ങളുടെ ജിവല്‍പ്രശ്‌നത്തെ ഇനിയെങ്കിലും ഗൗരവത്തോടെ കാണുന്നതിന് സര്‍ക്കാരും ഭരണമുന്നണിയും ശ്രമിക്കണം. കേന്ദ്രവിരുദ്ധത എന്ന പതിവു പ്രചാരണ തന്ത്രം ഇനി വിലപോകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: