കൊച്ചി: മതഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമുയർത്തി ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ നിന്നും പാക് അതിർത്തിയിലെ ലൈൻ ഓഫ് കൺട്രോളിനു സമീപത്തുള്ള ശാരദാ യാത്രാ ക്ഷേത്രത്തിലേക്ക് നൂറ് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ യാത്ര തിരിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം രൂപം കൊണ്ട ഒരു ഓൺലൈൻ കൂട്ടായ്മയാണ് ചലോ എൽഒസി, ഇത് പിന്നീട് ഒരു സംഘടനയായി രജിസ്റ്റർ ചെയ്യുകയുണ്ടായി. “ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ” എന്ന സന്ദേശവുമായി നടക്കുന്ന ഈ യാത്രയുടെ ക്യാപ്റ്റൻ ഡോ. ആർ രാമാനന്ദ് (ഡയറക്റ്റർ, അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്) ആയിരിക്കും.
ശ്രീശങ്കര ജന്മഭൂമിയായ കേരളത്തിന്റെയും അദ്ദേഹം സർവജ്ഞപീഠമേറിയ ശാരദാക്ഷേത്രം നിലനിൽക്കുന്ന കശ്മീരിന്റെയും, അതുവഴി മുഴുവൻ ഭാരതത്തിന്റെയും ആത്മീയ- സാംസ്കാരിക- സാമൂഹ്യ ഐക്യം വിളിച്ചോതുന്ന ഈ യാത്ര ഭീകരരുടെ ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണെന്ന് സംഘാടകർ പറഞ്ഞു. പാക് അധീന കശ്മീരിലുള്ള യഥാർത്ഥ ശാരദാക്ഷേത്രത്തിലേക്കുള്ള വഴിയിൽ ശ്രീ രവീന്ദ്ര പണ്ഡിത എന്ന കശ്മീരി പണ്ഡിറ്റിന്റെ നേതൃത്വത്തിൽ അതിർത്തിയോടു ചേർന്ന് തീത്വാൾ എന്ന സ്ഥലത്ത് നിർമ്മിച്ച ശാരദാ യാത്രാ ക്ഷേത്രം വരെയാണ് ബുള്ളറ്റുകൾ സഞ്ചരിക്കുക.
ജൂൺ ഒന്നാം തിയ്യതി ഞായറാഴ്ച കാലത്ത് പത്തുമണിക്ക് കാലടി ശ്രീ ആദിശങ്കര ജന്മഭൂമിയിലെ ശ്രീ ശൃംഗേരി മഠത്തിൽ നിന്നും യാത്ര പുറപ്പെടും. ഭീകരവിരുദ്ധ സേനാ തലവനും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണി കാർത്തിക്( പ്രസിഡന്റ്, ചലോ എൽ ഒ സി), സുകന്യ കൃഷ്ണ (സെക്രട്ടറി), സുമേഷ് (ട്രഷറർ) എന്നിവരാണ് ചലോ എൽ ഒ സിയെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: